

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ മതിയായ ചികിത്സ ലഭിക്കാതെ രോഗി മരിച്ചെന്ന പരാതിയിൽ ആരോഗ്യമന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി. പരാതി അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.(Patient dies at Thiruvananthapuram Medical College, Health Minister seeks report)
കൊല്ലം സ്വദേശിയായ ഓട്ടോ ഡ്രൈവർ വേണുവാണ് (68) ഇന്നലെ മരിച്ചത്. ഹൃദ്രോഗ ബാധിതനായി ആശുപത്രിയിൽ എത്തിച്ച വേണുവിന് ആറ് ദിവസം കഴിഞ്ഞിട്ടും ആൻജിയോഗ്രാം പോലും ചെയ്തില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.
താൻ മരിച്ചാൽ അതിന് കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ അനാസ്ഥയാണെന്ന് വേണു പറയുന്ന ശബ്ദസന്ദേശവും പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയത്. ചികിത്സാ അനാസ്ഥ സംബന്ധിച്ച ആരോപണങ്ങൾ അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്.