
തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മരണം അത്യന്തം വേദനാജനകമാണെന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ഇന്ന് പുലർച്ചെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിതുര സ്വദേശിയായ ബിനു മരണപ്പെട്ടത്. വിതുര താലൂക്ക് ആശുപതിയിൽ നിന്ന് അടിയന്തര ചികിത്സയ്ക്കായി ബിനുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റെഫർ ചെയ്തിരുന്നു.
ഇതിന്റെ ഭാഗമായി ബിനുവിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെയായിരുന്നു യൂത്ത് കോൺഗ്രസ് ആംബുലൻസ് തടഞ്ഞത്.രോഗിയുണ്ടെന്ന് പറഞ്ഞെങ്കിലും സമരക്കാർ പിന്മാറിയില്ല. ഇതോടെയാണ് വിതുര സ്വദേശി ബിനു മരിച്ചത്.അതേസമയം രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞിട്ടില്ലെന്നാണ് യൂത്ത് കോൺഗ്രസ് പറയുന്നത്. സംഭവത്തിൽ മെഡിക്കൽ ഓഫീസർ വിതുര പൊലീസിൽ പരാതി നൽകിയിരുന്നു.