പത്തനംതിട്ട : ഹണി ട്രാപ്പിൽപ്പെടുത്തി ആന്താലിമണ്ണിൽ യുവാക്കളെ ക്രൂര മർദ്ദനത്തിനിരയാക്കിയ സംഭവത്തിൽ അടിമുടി ദുരൂഹതയാണ്. പ്രതികളായ ജയേഷും ഭാര്യ രശ്മിയും അയൽക്കാരുമായി യാതൊരു ബന്ധവുമില്ലാതെയാണ് താമസിച്ചിരുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്. രശ്മിയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചാണ് ഇയാൾ ഇവരെ മർദിച്ചത്. പറയേണ്ട കഥയും പറഞ്ഞു പഠിപ്പിച്ചു. പിന്നാലെ പോലീസ് കള്ളി പൊളിക്കുകയായിരുന്നു. (Pathanamthitta Honey trap case)
ഇവിടെ പല ദിവസങ്ങളിലും ആഭിചാര ക്രിയകൾ നടന്നിരുന്നുവെന്നും, വീട്ടിൽ നിന്നും നിലവിളികൾ കേട്ടിരുന്നുവെന്നും അയൽവാസികൾ പറയുന്നു. ഇവർ സൈക്കോ മനോനില ഉള്ളവരാണ് എന്നാണ് പോലീസ് പറയുന്നത്. ഇവർ യുവാക്കളെ മർദ്ദിക്കാനായി ഉപയോഗിച്ച പ്ലെയർ അടക്കമുള്ള വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. പലപ്പോഴും പൂജകൾ നടത്താൻ ഉപയോഗിച്ച കുടം പോലുള്ള വസ്തുക്കളും കണ്ടെത്തി.
സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. ഇരയായ റാന്നി സ്വദേശി കാര്യങ്ങൾ വിശദീകരിച്ചു. യുവാക്കളെ അതിക്രൂര മർദ്ദനത്തിനിരയാക്കിയത് സൈക്കോ മനോനിലയുള്ള യുവദമ്പതികളാണ്. ജയേഷ്, ഭാര്യ രശ്മി എന്നവരെ അറസ്റ്റ് ചെയ്തു. ഇക്കൂട്ടത്തിൽ രശ്മിയാണ് ഏറ്റവും കൂടുതൽ പീഡിപ്പിച്ചത് എന്നാണ് യുവാവ് പറയുന്നത്. ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ പിൻ അടിച്ചത് രശ്മിയാണെന്ന് യുവാവ് കൂട്ടിച്ചേർത്തു. നഖത്തിൽ മൊട്ടുസൂചി തറച്ചെന്നും, കമ്പി കൊണ്ട് ശരീരം മുഴുവൻ അടിച്ചതിന് ശേഷം മുറിവിൽ മുളക് സ്പ്രേ ചെയ്‌തെന്നും യുവാവ് വെളിപ്പെടുത്തി.
മർദ്ദനത്തിൽ ആലപ്പുഴ സ്വദേശിയുടെ ഒരു കണ്ണിൻ്റെ കാഴ്ച ഭാഗികമായി നഷ്ടമായി. കെട്ടിത്തൂക്കിയിട്ടാണ് മർദ്ദിച്ചത്. വാരിയെല്ലിനും പൊട്ടലുണ്ട്. ശരീരം മുഴുവൻ സ്റ്റാപ്ലർ ബിന്നുകൾ അടിച്ചു കയറ്റി. വീഡിയോ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. ഒരുമിച്ച് ജോലി ചെയ്ത പരിചയത്തിൽ ഓണക്കാലത്ത് വീട്ടിലേക്ക് വിളിച്ചപ്പോഴാണ് പോയത്. മരിച്ചു പോയ ആരോ ദേഹത്ത് കയറിയത് പോലെയാണ് അവർ സംസാരിച്ചതെന്നും, ആഭിചാര ക്രിയകൾ പോലും ചെയ്‌തെന്നും, ഇലന്തൂരിലെ നരബലി പോലെയുള്ള സാഹചര്യമായിരുന്നു അവിടെയുണ്ടായിരുന്നതെന്നും ഇവർ പറഞ്ഞു.