പത്തനംതിട്ട : കോയിപ്രം ആന്താലിമണ്ണിൽ യുവാക്കളെ ഹണി ട്രാപ്പിൽ കുടുക്കി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇരയായ റാന്നി സ്വദേശി കാര്യങ്ങൾ വിശദീകരിച്ചു. യുവാക്കളെ അതിക്രൂര മർദ്ദനത്തിനിരയാക്കിയത് സൈക്കോ മനോനിലയുള്ള യുവദമ്പതികളാണ്. (Pathanamthitta Honey trap case)
ജയേഷ്, ഭാര്യ രശ്മി എന്നവരെ അറസ്റ്റ് ചെയ്തു. ഇക്കൂട്ടത്തിൽ രശ്മിയാണ് ഏറ്റവും കൂടുതൽ പീഡിപ്പിച്ചത് എന്നാണ് യുവാവ് പറയുന്നത്. ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ പിൻ അടിച്ചത് രശ്മിയാണെന്ന് യുവാവ് കൂട്ടിച്ചേർത്തു. നഖത്തിൽ മൊട്ടുസൂചി തറച്ചെന്നും, കമ്പി കൊണ്ട് ശരീരം മുഴുവൻ അടിച്ചതിന് ശേഷം മുറിവിൽ മുളക് സ്പ്രേ ചെയ്‌തെന്നും യുവാവ് വെളിപ്പെടുത്തി.
മർദ്ദനത്തിൽ ആലപ്പുഴ സ്വദേശിയുടെ ഒരു കണ്ണിൻ്റെ കാഴ്ച ഭാഗികമായി നഷ്ടമായി. കെട്ടിത്തൂക്കിയിട്ടാണ് മർദ്ദിച്ചത്. വാരിയെല്ലിനും പൊട്ടലുണ്ട്. ശരീരം മുഴുവൻ സ്റ്റാപ്ലർ ബിന്നുകൾ അടിച്ചു കയറ്റി. വീഡിയോ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി.
ഒരുമിച്ച് ജോലി ചെയ്ത പരിചയത്തിൽ ഓണക്കാലത്ത് വീട്ടിലേക്ക് വിളിച്ചപ്പോഴാണ് പോയത്. മരിച്ചു പോയ ആരോ ദേഹത്ത് കയറിയത് പോലെയാണ് അവർ സംസാരിച്ചതെന്നും, ആഭിചാര ക്രിയകൾ പോലും ചെയ്‌തെന്നും, ഇലന്തൂരിലെ നരബലി പോലെയുള്ള സാഹചര്യമായിരുന്നു അവിടെയുണ്ടായിരുന്നതെന്നും ഇവർ പ്രമുഖ മാധ്യമത്തോട് പറഞ്ഞു.