തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളികൾ കടത്തി സ്വർണം വേർതിരിച്ചെടുത്ത കേസിൽ നിർണ്ണായകമായ റിമാൻ്റ് റിപ്പോർട്ട് പുറത്ത്. ദേവസ്വം ജീവനക്കാരുടെ ഒത്താശയോടെ നടന്ന ആസൂത്രിത കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് അംഗങ്ങളിലേക്കും അന്വേഷണം നീളുകയാണ്.(Pankaj Bhandari and Govardhan has great influence among Devaswom employees, More details on Sabarimala gold theft case revealed)
പ്രതികളായ പങ്കജ് ഭണ്ഡാരിയും ഗോവർദ്ധനും ദേവസ്വം ജീവനക്കാരുമായി ചേർന്ന് സന്നിധാനത്ത് വെച്ച് തന്നെ ഗൂഢാലോചന നടത്തിയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പാളികൾ സ്വർണം പൂശിയതാണെന്ന് ബോധ്യമുള്ള പ്രതികൾ, 'പോറ്റി' എന്നറിയപ്പെടുന്ന ജീവനക്കാരൻ്റെ സഹായത്തോടെയാണ് ഇവ പുറത്തെത്തിച്ചത്. കടത്തിയ പാളികൾ 'സ്മാർട് ക്രിയേഷൻസ്' എന്ന സ്ഥാപനത്തിലെത്തിച്ച് സ്വർണം വേർതിരിച്ചു. ഇതിൽ 150 ഗ്രാം സ്വർണം പണിക്കൂലിയായി സ്ഥാപനം കൈപ്പറ്റിയതായാണ് വിവരം. ഗോവർദ്ധനിൽ നിന്ന് 470 ഗ്രാം സ്വർണം പോലീസ് കണ്ടെടുത്തു.
മുൻ ദേവസ്വം ബോർഡ് അംഗങ്ങളായ ശങ്കർദാസ്, വിജയകുമാർ എന്നിവരെ കേസിൽ ഉടൻ ചോദ്യം ചെയ്യും. പ്രതികൾക്ക് ബോർഡ് ജീവനക്കാർക്കിടയിലുള്ള സ്വാധീനം വ്യക്തമാക്കാൻ കസ്റ്റഡിയിൽ വിശദമായ ചോദ്യം ചെയ്യൽ ആവശ്യമാണെന്ന് പോലീസ് അറിയിച്ചു. ശബരിമലയിൽ നിന്നുള്ള സ്വർണമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഗോവർദ്ധൻ ഇത് വാങ്ങിയത്.
എന്നാൽ 474 ഗ്രാം സ്വർണം കയ്യിൽ കിട്ടിയപ്പോൾ 'കുറ്റബോധം' തോന്നിയെന്നും, ഇതിന് പരിഹാരമായി ശബരിമലയിൽ അന്നദാനത്തിനും മാളികപ്പുറത്ത് മാല വാങ്ങാനുമായി 20 ലക്ഷം രൂപ നൽകാൻ പോറ്റി നിർദ്ദേശിച്ചുവെന്നും ഗോവർദ്ധൻ മൊഴി നൽകി. പണം നൽകിയതിൻ്റെ രേഖകൾ ഇയാൾ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) കൈമാറി. സ്വർണം ഗോവർദ്ധനിലേക്ക് എത്തിച്ച കൽപേഷിനെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.