തിരുവനന്തപുരം: ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ ഭരണമുറപ്പിക്കാൻ മുന്നണികൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നു. 13 പഞ്ചായത്തുകളിൽ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. ഇതോടെ ഭരണം തീരുമാനിക്കുന്നതിൽ സ്വതന്ത്രരുടെയും ചെറിയ പാർട്ടികളുടെയും നിലപാടുകൾ അതിനിർണ്ണായകമാകും.(Panchayat president election updates in Thiruvananthapuram)
അഞ്ചുതെങ്ങ് പഞ്ചായത്തിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ഏഴ് സീറ്റുകൾ വീതമാണുള്ളത്. കുന്നത്തുകാലിൽ ഇരുമുന്നണികളും പത്ത് സീറ്റുകൾ വീതം നേടി തുല്യനിലയിലാണ്. ഇവിടെ രണ്ട് പഞ്ചായത്തുകളിലും നറുക്കെടുപ്പിലൂടെയാകും വിജയിയെ തീരുമാനിക്കുക.
മംഗലപുരത്ത് എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി മുന്നണികൾ ഏഴ് സീറ്റുകൾ വീതം നേടി ഒപ്പത്തിനൊപ്പമാണ്. ഇവിടെയുള്ള ഒരു സ്വതന്ത്രന്റെ നിലപാട് ഭരണമാറ്റത്തിന് വഴിയൊരുക്കും. ചെമ്മരുതിയിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ഒൻപത് സീറ്റുകൾ വീതമുള്ളപ്പോൾ ഒരു ബി.എസ്.പി അംഗത്തിന്റെ വോട്ട് വിജയത്തിൽ നിർണ്ണായകമാകും. വെമ്പായത്ത് ഇരുമുന്നണികൾക്കും എട്ട് സീറ്റുകൾ വീതമാണുള്ളത്; ഇവിടെ രണ്ട് എസ്.ഡി.പി.ഐ അംഗങ്ങൾ ഭരണം തീരുമാനിക്കും.
വിളവൂർക്കലിൽ ആറ് സീറ്റുകൾ വീതം നേടിയ മൂന്ന് മുന്നണികളെയും കാത്തിരിക്കുന്നത് രണ്ട് സ്വതന്ത്രരുടെ തീരുമാനമാണ്. പാറശ്ശാലയിൽ പത്ത് സീറ്റുള്ള യു.ഡി.എഫിനും ഒൻപത് സീറ്റുള്ള എൽ.ഡി.എഫിനും ഭരണം പിടിക്കാൻ രണ്ട് സ്വതന്ത്രരുടെ പിന്തുണ ആവശ്യമാണ്. പുല്ലംപാറ, വെങ്ങാനൂർ, പള്ളിക്കൽ എന്നിവിടങ്ങളിലും സമാനമായ രീതിയിൽ സ്വതന്ത്രർ 'കിങ് മേക്കർ'മാരാകുന്ന സാഹചര്യമാണുള്ളത്.