

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ ഭരണസാരഥികളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിൽ ഒട്ടേറെയിടങ്ങളിൽ അപ്രതീക്ഷിത നീക്കങ്ങളും അട്ടിമറികളും. പല പ്രമുഖ പഞ്ചായത്തുകളിലും അവസാന നിമിഷം അംഗങ്ങൾ കൂറുമാറിയതും ഭാഗ്യം നറുക്കെടുപ്പായി തുണച്ചതും ഭരണമാറ്റത്തിന് വഴിയൊരുക്കി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ സ്വന്തം പഞ്ചായത്തായ പാലക്കാട് ചളവറയിൽ എൽഡിഎഫിന് ഭരണം നഷ്ടമായത് ഇടത് ക്യാമ്പിന് വലിയ തിരിച്ചടിയായി.(Panchayat elections, UDF won in Minister MB Rajesh's panchayat)
പാലക്കാട് ചളവറ പഞ്ചായത്ത് എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. അംഗബലം തുല്യമായതിനെത്തുടർന്ന് നടന്ന നറുക്കെടുപ്പിലാണ് യുഡിഎഫ് വിജയിച്ചത്. 16-ാം വാർഡ് കയിലിയാട് നിന്നും വിജയിച്ച കോൺഗ്രസിലെ സന്ധ്യ സുരേഷ് ആണ് പുതിയ പ്രസിഡന്റ്. മന്ത്രിയുടെ മണ്ഡലത്തിൽ ഉൾപ്പെടുന്ന പഞ്ചായത്തിലെ ഈ പരാജയം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
25 വർഷത്തിന് ശേഷം മൂപ്പൈനാട് പഞ്ചായത്ത് ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചു. എൽഡിഎഫിന്റെ ഒരു വോട്ട് അസാധുവായതിനെത്തുടർന്ന് നടന്ന നറുക്കെടുപ്പിൽ യുഡിഎഫിലെ സുധ പ്രസിഡന്റായി. ബിജെപിക്ക് മേൽക്കൈയുണ്ടായിരുന്ന ചിറക്കരയിൽ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര അംഗം ഉല്ലാസ് കൃഷ്ണൻ (മുൻ സിപിഎം നേതാവ്) പ്രസിഡന്റായി. നറുക്കെടുപ്പിലൂടെയാണ് ഇദ്ദേഹം വിജയിച്ചത്.
അഗളി, ഉദുമ എന്നിവിടങ്ങളിലും അവസാന നിമിഷം നടന്ന രാഷ്ട്രീയ നീക്കങ്ങളും കൂറുമാറ്റങ്ങളും ഭരണസിരാകേന്ദ്രങ്ങളെ മാറ്റിമറിച്ചു. ബിജെപിയുമായും ട്വന്റി ട്വന്റിയുമായും പ്രാദേശിക തലത്തിൽ യുഡിഎഫ് ഉണ്ടാക്കിയ അപ്രതീക്ഷിത നീക്കങ്ങളും നറുക്കെടുപ്പിലെ ഭാഗ്യക്കേടുകളും എൽഡിഎഫിന് തിരിച്ചടിയായി.