കണ്ണൂർ: പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ, ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജനുള്ള ശിക്ഷാവിധി തലശ്ശേരി അതിവേഗ പോക്സോ കോടതി ഇന്ന് പ്രഖ്യാപിക്കും. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.(Palathayi POCSO case, BJP leader's sentencing today)
പ്രതിക്കെതിരെ തെളിഞ്ഞ കുറ്റങ്ങൾക്ക് ജീവപര്യന്തം വരെ തടവ് ലഭിക്കാൻ സാധ്യതയുണ്ട്. 2020 ജനുവരിക്കും ഫെബ്രുവരി മാസത്തിനുമിടയിൽ സ്കൂളിലെ ശുചിമുറിയിൽ വെച്ച് പത്തുവയസ്സുകാരിയായ വിദ്യാർത്ഥിനിയെ പ്രതി മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്.
പത്മരാജനെതിരായ കേസ് രാഷ്ട്രീയപരമായി ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. 2021-ൽ അന്തിമ കുറ്റപത്രം സമർപ്പിച്ച കേസിന്റെ അന്വേഷണത്തിൽ അഞ്ച് തവണ അന്വേഷണ സംഘത്തെ മാറ്റി നിയമിച്ചത് വിവാദമായിരുന്നു. ആദ്യം സമർപ്പിച്ച ഇടക്കാല കുറ്റപത്രത്തിൽ, പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്താത്തത് വൻ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. തുടർന്ന് വ്യാപകമായ ജനകീയ പ്രക്ഷോഭങ്ങളെ തുടർന്ന് കേസിൽ പോക്സോ വകുപ്പുകൾ ചുമത്തുകയും അന്വേഷണം പുനഃക്രമീകരിക്കുകയും ചെയ്തിരുന്നു.
കേസിലെ പ്രധാന ഘട്ടങ്ങളെല്ലാം വിവാദങ്ങൾ നിറഞ്ഞ സാഹചര്യത്തിൽ, പോക്സോ കോടതി ഇന്ന് പുറപ്പെടുവിക്കുന്ന ശിക്ഷാവിധി ഏറെ നിർണായകമാകും.