പാലക്കാട്: കോൺഗ്രസ് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പൊതുപരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ പാലക്കാട് മുൻസിപ്പൽ ചെയർപേഴ്സൺ പ്രമീള ശശിധരൻ പാർട്ടിക്ക് (ബി.ജെ.പി.) വിശദീകരണം നൽകി. എം.എൽ.എ. ഫണ്ട് വിനിയോഗിക്കുന്ന പരിപാടിയായതിനാലാണ് താൻ പങ്കെടുത്തതെന്നാണ് പ്രമീള ശശിധരൻ അറിയിച്ചത്. പാർട്ടി എന്ത് നടപടി എടുത്താലും സന്തോഷത്തോടെ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.(Palakkad Municipal Chairperson explains to party about sharing stage with Rahul Mamkootatil)
സംഭവത്തിൽ പ്രമീള ശശിധരനെ തള്ളി ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവൻ വാർത്താ സമ്മേളനം നടത്തിയതിന് പിന്നാലെ കൃഷ്ണകുമാർ പക്ഷം നിലപാട് കടുപ്പിച്ചു. രാഹുലിനൊപ്പം വേദി പങ്കിട്ടത് ചർച്ച ചെയ്യാൻ ഇന്നലെ (ഞായറാഴ്ച) വിളിച്ച അടിയന്തര ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രമീള ശശിധരൻ്റെ രാജി ആവശ്യം ശക്തമായി ഉയർന്നു.
യോഗത്തിൽ പങ്കെടുത്ത 23 പേരിൽ 18 പേരും പ്രമീള ശശിധരൻ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടു. പ്രമീളയുടെ നടപടി പ്രവർത്തകരുടെ മനോവീര്യം തകർത്തുവെന്നും അഭിപ്രായമുയർന്നു. കൂടാതെ, പ്രമീളയ്ക്ക് അടുത്ത തവണ സീറ്റ് നൽകരുതെന്നും യോഗത്തിൽ ആവശ്യം ഉയർന്നു.
ബി.ജെ.പിയിലെ ഈ വിഭാഗീയത മുതലെടുക്കാൻ കോൺഗ്രസ് നീക്കം തുടങ്ങി. പ്രമീള ശശിധരനെ കോൺഗ്രസിൽ എത്തിക്കാനാണ് ആലോചന നടക്കുന്നത്. പ്രമീളയ്ക്ക് പാർട്ടിയിലേക്ക് സ്വാഗതമെന്ന് പാലക്കാട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.