പാലക്കാട്: മുണ്ടൂർ വേലിക്കാട് റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം. മരിച്ചയാളെ ഇതുവരെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ല.മുണ്ടൂർ വേലിക്കാട് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിൽ നിന്ന് പെട്ടെന്ന് തീപടരുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തിയപ്പോഴേക്കും കാർ പൂർണ്ണമായും കത്തിയമർന്നിരുന്നു.
തീ നിയന്ത്രണവിധേയമാക്കിയ ശേഷം നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ പൂർണ്ണമായും കത്തിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.അപകടത്തിന് തൊട്ടുമുമ്പ് കാറിലുണ്ടായിരുന്ന ആൾ സമീപത്തെ പെട്രോൾ പമ്പിൽ നിന്ന് കുപ്പിയിൽ പെട്രോൾ വാങ്ങിയിരുന്നുവെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇത് അപകടത്തിന്റെ വ്യാപ്തി കൂട്ടിയോ എന്ന് പോലീസ് അന്വേഷിക്കുന്നു.
അപകടത്തിൽപ്പെട്ട കാർ മുണ്ടൂർ വേലിക്കാട് സ്വദേശിയുടേതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മരിച്ചത് ഇദ്ദേഹം തന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ പോലീസ് ശ്രമിച്ചുവരികയാണ്. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഷോർട്ട് സർക്യൂട്ടാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ തീപിടുത്തത്തിന് പിന്നിലെന്ന് വിശദമായ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ.
അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.