
ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ ശ്രദ്ധേയരായ മത്സരാർത്ഥികളിൽ ഒരാളാണ് അനുമോൾ. തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ലെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ കത്തികയറുന്ന അനുമോളെയാണ് ആരാധകർക്ക് കാണാനായത്. ഇപ്പോൾ തന്റെ ജീവിതകഥ പങ്കുവയ്ക്കുകയാണ് താരം. അച്ഛൻ കഷ്ടപ്പെട്ടാണ് തന്നെയും സഹോദരിയെയും വളർത്തിയതെന്നും താൻ സ്വന്തം കാലിൽ നിൽക്കാറായപ്പോൾ അവരെ രണ്ട് മക്കളെ പോലെയാണ് കൊണ്ടുപോകുന്നതെന്നും താരം പറയുന്നു.
ജീവിതകഥയിൽ ആദ്യമായി അച്ഛൻ എന്ന ഓപ്ഷൻ ആയിരുന്നു അനുമോൾക്ക് ലഭിച്ചത്. ഇമോഷണലായാണ് അച്ഛനെ കുറിച്ച് അനു സംസാരിച്ചത്. "സതീഷ് എന്നാണ് അച്ഛന്റെ പേര്. അച്ഛന്‍ തന്റെ പ്രാണനാണ്. ഓലയിട്ട്, ചാണകം മെഴുകിയൊരു വീട്ടിലായിരുന്നു ഞാനും ചേച്ചിയും അമ്മയും അച്ഛനും ജീവിച്ചത്. ടാപ്പിംഗ് ആയിരുന്നു അച്ഛന് ജോലി. ചില ദിവസങ്ങളിൽ എനിക്ക് അച്ഛനെ കാണാൻ പറ്റില്ല. കാരണം രാവിലെ രണ്ട് മണിക്കൊക്കെ അച്ഛൻ ജോലിക്കായി പോകും. രണ്ട് പെൺകുട്ടികളാണ് വളർന്ന് വരുന്നതെന്ന് മനസിലാക്കിയ അച്ഛൻ പിന്നീട് കരിപ്പെട്ടി ബിസിനസ് തുടങ്ങി. അച്ഛൻ തമിഴ്നാട്ടിൽ പോയി കരിപ്പെട്ടി എടുത്ത് കടകളില്‍ കൊണ്ടുപോയി വിൽക്കുമായിരുന്നു. ഞാനും കൂടെ പോകാറുണ്ടായിരുന്നു. ഇപ്പോൾ ആ ബിസിനസൊക്കെ നിർത്തിച്ചു. അമ്മയേയും അച്ഛനേയും തന്റെ രണ്ട് മക്കളെ പോലെയാണ് കൊണ്ടുപോകുന്നത്." - അനുമോൾ പറഞ്ഞു. ഒരു കുറവും വരുത്താതെയാണ് ഞങ്ങളെ അച്ഛൻ നോക്കിയത്. ഇത്രയും നാൾ അച്ഛന്റെ പേരിലാണ് താൻ അറിയപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ തന്റെ പേരിലാണ് അച്ഛൻ അറിയപ്പെടുന്നത്. അതിൽ അഭിമാനമുണ്ടെന്നും അനുമോൾ പറയുന്നു.
"ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് താൻ ഇന്റസ്ട്രിയിലേക്ക് വരുന്നത്. ആദ്യമായി താൻ അഭിനയിച്ചപ്പോൾ കിട്ടിയ പൈസ 1000 രൂപയാണ്. അതിനെ കടയിൽ കൊടുത്ത് പത്തിന്റെ നോട്ടാക്കി തന്റെ ആദ്യ ശമ്പളം എന്ന നിലയിൽ എല്ലാവർക്കും കൊടുത്തു. തന്നെ ഇന്റസ്ട്രിയിൽ നിന്നും പുറത്താക്കാൻ പലരും ശ്രമിച്ചിട്ടുണ്ട്. ഒരു ടെലിവിഷൻ ഷോയിൽ വന്ന ശേഷമാണ് തനിക്ക് കുറച്ച് മാറ്റങ്ങൾ വന്ന് തുടങ്ങിയത്. അതിലും ഒരുപാട് പേർ അടിച്ചിടാൻ നോക്കിയിട്ടുണ്ട്." - അനുമോൾ പറയുന്നു.