

തിരുവനന്തപുരം: മയക്കുമരുന്ന് വ്യാപനം തടയുന്നതിൻ്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ 'ഓപ്പറേഷൻ ഡി-ഹണ്ട്' സ്പെഷ്യൽ ഡ്രൈവിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 1270 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരം നിരോധിത മയക്കുമരുന്ന് കൈവശം വെച്ചതിന് 72 കേസുകൾ രജിസ്റ്റർ ചെയ്തു.
76 പേരാണ് അറസ്റ്റിലായത്. 346 ഗ്രാം എം.ഡി.എം.എ. 19.695 കി.ഗ്രാം കഞ്ചാവ്. 44 കഞ്ചാവ് ബീഡികൾ എന്നിവയാണ് പിടിച്ചെടുത്തത്.
നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്നവരെ കണ്ടെത്തി കർശന നിയമനടപടികൾ സ്വീകരിക്കുന്നതിനാണ് 'ഓപ്പറേഷൻ ഡി-ഹണ്ട്' നടത്തിയത്. പൊതുജനങ്ങളിൽ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ സ്വീകരിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആൻ്റി നർക്കോട്ടിക് കൺട്രോൾ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിൽ വിളിക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായാണ് സൂക്ഷിക്കുന്നത്.
മയക്കുമരുന്നിനെതിരെയുള്ള നടപടികൾ കൂടുതൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായി, ക്രമസമാധാന വിഭാഗം എ.ഡി.ജി.പി.യുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ സംസ്ഥാന തലത്തിൽ ആൻ്റി നർക്കോട്ടിക്സ് ഇൻ്റലിജൻസ് സെല്ലും (ANIC), എൻ.ഡി.പി.എസ്. കോർഡിനേഷൻ സെല്ലും.
റേഞ്ച് അടിസ്ഥാനത്തിൽ ആൻ്റി നർക്കോട്ടിക്സ് ഇൻ്റലിജൻസ് സെല്ലും പ്രവർത്തിക്കുന്നുണ്ട്.