

തിരുവനന്തപുരം: മയക്കുമരുന്ന് വിതരണം തടയുന്നതിൻ്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ 'ഓപ്പറേഷൻ ഡി-ഹണ്ടി'ൻ്റെ സ്പെഷ്യൽ ഡ്രൈവിൽ 71 പേർ അറസ്റ്റിലായി. ഇന്നലെ നടത്തിയ പരിശോധനയിൽ വിവിധതരം നിരോധിത മയക്കുമരുന്നുകൾ കൈവശം വെച്ചതിന് 67 കേസുകളാണ് രജിസ്റ്റർ ചെയ്തത്. മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 1635 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. 71 പേരാണ് അറസ്റ്റിലായത്.
പിടിച്ചെടുത്ത നിരോധിത വസ്തുക്കളുടെ അളവ് താഴെ നൽകുന്നു:
എം.ഡി.എം.എ. (മെഥിലിൻ ഡയോക്‌സി മെത്താംഫെറ്റമിൻ): 0.004223 കി.ഗ്രാം
കഞ്ചാവ്: 0.08591 കി.ഗ്രാം
കഞ്ചാവ് ബീഡി: 52 എണ്ണം
നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്നവരെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കുന്നതിനാണ് സംസ്ഥാന വ്യാപകമായി 'ഓപ്പറേഷൻ ഡി-ഹണ്ട്' നടത്തുന്നത്. മയക്കുമരുന്നിനെതിരെയുള്ള നടപടികൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പി.യുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ സംസ്ഥാന തലത്തിൽ ആൻ്റി നർക്കോട്ടിക്സ് ഇൻ്റലിജൻസ് സെല്ലും എൻ.ഡി.പി.എസ്. കോർഡിനേഷൻ സെല്ലും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, റേഞ്ച് അടിസ്ഥാനത്തിലും സമാനമായ സെല്ലുകൾ പ്രവർത്തിക്കുന്നു
പൊതുജനങ്ങളിൽ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ സ്വീകരിക്കാനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആൻ്റി നർക്കോട്ടിക്ക് കൺട്രോൾ റൂം നിലവിലുണ്ട്. (നമ്പർ: 9497927797). ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായിരിക്കും സൂക്ഷിക്കുന്നത്.