

വയനാട് : സൈബർ തട്ടിപ്പുകൾക്കെതിരെ സംസ്ഥാന വ്യാപകമായി കേരള പോലീസ് നടപ്പാക്കുന്ന 'ഓപ്പറേഷൻ സൈ ഹണ്ടി'ന്റെ ഭാഗമായി വയനാട് ജില്ലയിലും വ്യാപക പരിശോധന. സംശയാസ്പദമായ ഇടപാടുകൾ നടന്നുവരുന്ന ബാങ്ക് അക്കൗണ്ടുകൾ നിരീക്ഷിച്ച ശേഷം നടത്തിയ പരിശോധനയിൽ നിരവധി യുവാക്കൾ കുടുങ്ങി.(Operation Cy Hunt, 27 people taken into custody in Wayanad)
ഏറ്റവുമധികം സംശയാസ്പദമായ ഇടപാടുകൾ നടന്ന 57 ബാങ്ക് അക്കൗണ്ട് ഉടമകളുടെ വിവരങ്ങൾ ശേഖരിച്ച് അവരുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി. ഇതുമായി ബന്ധപ്പെട്ട് 27 പേരെ കസ്റ്റഡിയിലെടുക്കുകയും തുടർന്ന് നോട്ടീസ് നൽകി വിട്ടയക്കുകയും ചെയ്തു.
ജില്ലയിൽ ഇതുവരെ 20 കേസുകളാണ് ഈ വിഷയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. തട്ടിപ്പിൽ നേരിട്ട് പങ്കാളികളായവരും, കമ്മീഷൻ വാങ്ങി സ്വന്തം ബാങ്ക് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യാൻ നൽകിയവരും പിടിയിലായവരിൽ ഉൾപ്പെടും.
തട്ടിപ്പ് പണം ചെക്ക് വഴിയോ എ.ടി.എം. വഴിയോ പിൻവലിച്ചവർ, ബാങ്ക് അക്കൗണ്ടുകൾ തട്ടിപ്പ് സംഘങ്ങൾക്ക് വാടകയ്ക്ക് കൊടുത്തവർ അഥവാ വിൽപന നടത്തിയവർ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
അന്വേഷണത്തിൽ, തട്ടിപ്പ് സംഘങ്ങളുടെ വലയിൽപ്പെട്ട് പോകുന്നവരിൽ ഏറെയും വിദ്യാർത്ഥികളും യുവാക്കളുമാണ് എന്ന കാര്യം പോലീസിന് വ്യക്തമായിട്ടുണ്ട്. വരും ദിവസങ്ങളിലും പോലീസ് സൈബർ വിങ്ങിന്റെ നിരീക്ഷണം ജില്ലയിൽ തുടരും.