തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ നിയമനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിൽ വൻ അഴിമതി നടക്കുന്നതായി വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കണ്ടെത്തൽ. 'ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്' എന്ന പേരിൽ നടത്തിയ റെയ്ഡിലാണ് വ്യാപകമായ ക്രമക്കേടുകളും അഴിമതികളും കണ്ടെത്തിയത്.(Operation Black Board, Massive corruption in the education department, including in aided school recruitment)
സ്ഥലംമാറ്റ അപേക്ഷകൾക്കും ഭിന്നശേഷി സംവരണ നിയമനങ്ങൾക്കും ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായി വിജിലൻസ് സ്ഥിരീകരിച്ചു. വിവിധ ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെ പരിശോധനയിൽ ഗുരുതരമായ നിരവധി വീഴ്ചകളാണ് വിജിലൻസ് ചൂണ്ടിക്കാട്ടിയത്.
കൈക്കൂലി കൈപ്പറ്റുന്നതിനായി ഉദ്യോഗസ്ഥർ ഫയലുകളിൽ മനഃപൂർവം അനാവശ്യ താമസം വരുത്തുന്നു. ഭിന്നശേഷി സംവരണ മാനദണ്ഡങ്ങൾ പാലിക്കാതെ അധ്യാപക നിയമനങ്ങൾ നടത്തി. അധ്യാപക തസ്തിക നിലനിർത്തുന്നതിന് വേണ്ടി മറ്റ് സ്കൂളുകളിലെ കുട്ടികൾക്ക് വ്യാജമായി അഡ്മിഷൻ നൽകുന്നു.
വിരമിച്ച ഉദ്യോഗസ്ഥർ പോലും അഴിമതിക്ക് ഇടനിലക്കാരായി പ്രവർത്തിക്കുന്നുണ്ടെന്നും വിജിലൻസിന് വിവരം ലഭിച്ചു. ഈ ക്രമക്കേടുകൾക്കെതിരെ വിജിലൻസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.