തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപകമായ അഴിമതിയും ക്രമക്കേടുകളും കണ്ടെത്തി. 'ഓപ്പറേഷൻ ബാർ കോഡ്' എന്ന് പേരിട്ട പരിശോധനയിൽ, എക്സൈസ് ഉദ്യോഗസ്ഥർക്ക് ബാർ ഉടമകൾ കൃത്യമായി 'മാസപ്പടി' നൽകുന്നുണ്ടെന്ന നിർണ്ണായക തെളിവുകൾ വിജിലൻസിന് ലഭിച്ചു.(Operation Barcode, Vigilance says there are major irregularities in bars in Kerala)
ആലപ്പുഴയിലെ ഒരു ബാറിൽ നിന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് പണം നൽകിയതിന്റെ കൃത്യമായ രേഖകൾ വിജിലൻസ് പിടിച്ചെടുത്തു. 3,56,000 രൂപ വിവിധ ഉദ്യോഗസ്ഥർക്കായി നൽകിയതിന്റെ കണക്കുകളടങ്ങിയ രജിസ്റ്ററാണ് ലഭിച്ചത്. പണം നൽകിയതിന്റെ വിശദാംശങ്ങൾ ബാർ മാനേജർ മാനേജിംഗ് ഡയറക്ടർക്ക് അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളും വിജിലൻസ് കണ്ടെടുത്തു.
എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ, ഇൻസ്പെക്ടർമാർ, മറ്റ് കീഴ്ജീവനക്കാർ എന്നിവർക്കെല്ലാം പണം നൽകിയതായാണ് പട്ടികയിൽ സൂചിപ്പിക്കുന്നത്. രാവിലെ 11-ന് തുറക്കേണ്ട ബാറുകൾ 10 മണിക്ക് തന്നെ പ്രവർത്തിച്ചു തുടങ്ങുന്നു. രാത്രി 11 മണി കഴിഞ്ഞിട്ടും പല ബാറുകളും അടയ്ക്കുന്നില്ലെന്നും കണ്ടെത്തി.
ഉപഭോക്താക്കൾക്ക് നൽകുന്ന മദ്യത്തിന്റെ അളവിൽ വ്യാപകമായ കുറവുണ്ട്. നികുതി വെട്ടിച്ചുള്ള സെക്കൻഡ്‌സ് മദ്യത്തിന്റെ വിൽപ്പന തടയുന്നതിൽ എക്സൈസ് ഉദ്യോഗസ്ഥർ പരാജയപ്പെട്ടതായി വിജിലൻസ് വിലയിരുത്തുന്നു. മിക്ക ബാറുകളിലും സ്റ്റോക്ക് രജിസ്റ്റർ കൃത്യമായി സൂക്ഷിക്കുന്നില്ല. മദ്യത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി സാമ്പിൾ ശേഖരിക്കുന്നതിലും ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയിട്ടുണ്ട്.