

ഊട്ടി: ദക്ഷിണേന്ത്യയുടെ വിനോദസഞ്ചാര കേന്ദ്രമായ ഊട്ടിയിൽ ശൈത്യം കടുക്കുന്നു. വെള്ളിയാഴ്ച കുറഞ്ഞ താപനില മൈനസ് 2.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതോടെ നീലഗിരി കനത്ത മഞ്ഞിൽ പുതഞ്ഞു. താഴ്ന്ന പ്രദേശങ്ങളിൽ പുൽമേടുകളും വാഹനങ്ങളും വെളുത്ത മഞ്ഞുപാളികളാൽ മൂടിക്കിടക്കുന്ന കാഴ്ചയാണ് അതിരാവിലെ കാണാൻ സാധിക്കുന്നത്.
മഞ്ഞുവീഴ്ചയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സഞ്ചാരികളുടെ വൻ തിരക്കാണ് ഊട്ടിയിലെ തലകുന്ത ഭാഗത്ത് അനുഭവപ്പെടുന്നത്. എന്നാൽ, അപകടസാധ്യത കണക്കിലെടുത്ത് വനംവകുപ്പ് ഇവിടെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ചതുപ്പുസ്ഥലങ്ങളിലേക്കും അണക്കെട്ടിന്റെ ക്യാച്ച്‌മെന്റ് ഏരിയകളിലേക്കും സഞ്ചാരികൾ പ്രവേശിക്കുന്നത് വിലക്കി.
വന്യമൃഗങ്ങളുടെ സാന്നിധ്യവും മഞ്ഞുകാലത്തെ അപകടങ്ങളും മുന്നിൽക്കണ്ടാണ് ഈ നടപടി.
നിയന്ത്രണം ലംഘിച്ച് ഡ്രോൺ പറത്തിയതിനും അതിക്രമിച്ചു കയറിയതിനും പലർക്കുമെതിരെ പിഴയടക്കമുള്ള നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ക്രിസ്മസ് തിരക്കിൽ ശ്വാസംമുട്ടി നഗരം
ക്രിസ്മസ് അവധിക്കാലമായതിനാൽ ഊട്ടിയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും ജനനിബിഡമാണ്. ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടം വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രധാന ഉല്ലാസകേന്ദ്രങ്ങളെ ബന്ധിപ്പിച്ച് പ്രത്യേക സർക്യൂട്ട് ബസ്സുകൾ സർവീസ് നടത്തുന്നു.
ഗൂഡല്ലൂർ ഭാഗത്തുനിന്ന് വരുന്ന സ്വകാര്യ വാഹനങ്ങൾ എച്ച്.പി.എഫ് (HPF) പരിസരത്ത് പാർക്ക് ചെയ്ത ശേഷം സഞ്ചാരികൾക്ക് സർക്യൂട്ട് ബസ്സുകൾ വഴി യാത്ര തുടരാം.
പൈൻ ഫോറസ്റ്റ്, ഷൂട്ടിങ് പോയിന്റ് തുടങ്ങിയ ഇടങ്ങളിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്.
അതിശൈത്യം തുടരുന്ന സാഹചര്യത്തിൽ തോട്ടം മേഖലയിലെ കൃഷിയെയും ഇത് ദോഷകരമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. എങ്കിലും കശ്മീരിന് സമാനമായ ഈ കാലാവസ്ഥ ആസ്വദിക്കാൻ അയൽസംസ്ഥാനങ്ങളിൽ നിന്നടക്കം ആയിരക്കണക്കിന് ആളുകളാണ് പ്രതിദിനം ഊട്ടിയിലെത്തുന്നത്.