തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ വിവാദ പരാമർശത്തിൽ മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉമ്മൻ ചാണ്ടി ആരുടെയും ജീവിതം തകർത്തിട്ടില്ലെന്നും നടത്തിയ പ്രസ്താവന പിൻവലിച്ച് ഗണേഷ് മാപ്പ് പറയണമെന്നും സതീശൻ ഡൽഹിയിൽ ആവശ്യപ്പെട്ടു.(Oommen Chandy tried to resolve Ganesh's family problem, says VD Satheesan)
ഗണേഷ് കുമാറിന്റെ കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഉമ്മൻ ചാണ്ടി എന്നും ശ്രമിച്ചിട്ടുള്ളത്. ഇക്കാര്യം ഗണേഷിന്റെ ഭാര്യ തന്നെ മുൻപ് മാധ്യമങ്ങളോട് വ്യക്തമാക്കിയതാണ് എന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള അടൂർ പ്രകാശിന്റെ ചിത്രങ്ങൾ പുറത്തുവന്നതിൽ സതീശൻ പ്രതികരിച്ചു. മുഖ്യമന്ത്രി പോറ്റിക്കൊപ്പം നിന്നിട്ടില്ലേ എന്ന് അദ്ദേഹം ചോദിച്ചു. സ്വന്തം മണ്ഡലത്തിലുള്ള ഒരാളെ എംപി എന്ന നിലയിൽ പരിചയപ്പെടുന്നത് സ്വാഭാവികമാണെന്നും സതീശൻ ന്യായീകരിച്ചു.
അതേസമയം, പോറ്റി-അടൂർ പ്രകാശ് കൂടിക്കാഴ്ചയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഒഴിഞ്ഞുമാറി. ഡൽഹിയിൽ നടന്ന പാർട്ടി യോഗത്തിൽ ശശി തരൂർ പങ്കെടുക്കാത്തത് മറ്റ് പരിപാടികൾ ഉള്ളതുകൊണ്ടാണെന്ന് സണ്ണി ജോസഫ് വിശദീകരിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ആവശ്യപ്പെട്ടാൽ താൻ മത്സരിക്കാൻ തയ്യാറാണെന്നും കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി.