

കോഴിക്കോട്: ജില്ലയിൽ ഓൺലൈൻ ട്രേഡിങിൻ്റെ പേരിൽ വൻ തട്ടിപ്പ്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് കോടി പത്ത് ലക്ഷം രൂപയാണ് പരാതിക്കാർക്ക് നഷ്ടമായത്. അത്തോളി സ്വദേശിയായ റിട്ടയേർഡ് സർക്കാർ ഉദ്യോഗസ്ഥന് 1.21 കോടി രൂപയും തോടന്നൂർ സ്വദേശിക്ക് 76 ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്.(Online trading scam, 2 people in Kozhikode lose Rs 2.10 crore)
ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് തട്ടിപ്പുകാർ ഇരകളെ ബന്ധപ്പെട്ടത്. ഓഹരി വിപണിയിൽ നിക്ഷേപിച്ച് വൻ ലാഭം നേടാമെന്ന വാഗ്ദാനത്തിലാണ് ഇവർ വീണത്. തട്ടിപ്പുകാർ നൽകിയ ലിങ്ക് വഴി വ്യാജ ട്രേഡിങ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയും അതിലൂടെ പണം നിക്ഷേപിപ്പിക്കുകയും ചെയ്തു.
തുടക്കത്തിൽ ചെറിയ ലാഭവിഹിതം നൽകി വിശ്വാസം നേടിയ ശേഷമാണ് ഘട്ടംഘട്ടമായി വൻതുകകൾ നിക്ഷേപിപ്പിച്ചത്. നിക്ഷേപിച്ച തുക പിൻവലിക്കാൻ ശ്രമിക്കുമ്പോൾ നികുതിയെന്നോ സർവീസ് ചാർജെന്നോ പറഞ്ഞ് വീണ്ടും പണം ആവശ്യപ്പെടുന്നതാണ് ഇവരുടെ രീതി.
തട്ടിപ്പിന് പിന്നിൽ കംബോഡിയ, മ്യാന്മർ തുടങ്ങിയ രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വലിയ ശൃംഖലയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പണം കൈമാറിയ അക്കൗണ്ടുകൾ മ്യൂൾ അക്കൗണ്ടുകളാണെന്നും (മറ്റൊരാളുടെ പേരിൽ തുടങ്ങുന്ന അക്കൗണ്ടുകൾ) ഇവ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും വിദേശത്തേക്കും മാറ്റപ്പെട്ടതായും കരുതുന്നു.