തിരുവനന്തപുരം: മകരവിളക്ക് തീർത്ഥാടനത്തിന് എത്തുന്ന ഭക്തർക്കായി ശബരിമലയിൽ വിപുലമായ ക്രമീകരണങ്ങൾ പൂർത്തിയായതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. ദർശന പാസുകളിലും മുറി ബുക്കിംഗിലും സുതാര്യത ഉറപ്പാക്കാൻ കർശനമായ പുതിയ പരിഷ്കാരങ്ങളാണ് ബോർഡ് നടപ്പിലാക്കുന്നത്.(Online booking for rooms in Sabarimala, says K Jayakumar)
സന്നിധാനത്തെ മുറികൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാഫിയകളെ തടയാൻ ഇത്തവണ ഓൺലൈൻ ബുക്കിംഗ് നിർബന്ധമാക്കും. തിരിച്ചറിയൽ രേഖകൾ സമർപ്പിച്ചാൽ മാത്രമേ മുറികൾ ബുക്ക് ചെയ്യാൻ സാധിക്കൂ. ദർശന പാസുകൾ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാൻ ഇത്തവണ ഫോട്ടോ പതിപ്പിച്ച പാസുകളായിരിക്കും നൽകുക. ഇത് പാസുകൾ കൈമാറ്റം ചെയ്യുന്നത് തടയാൻ സഹായിക്കും.
മകരവിളക്കിനോട് അനുബന്ധിച്ച് വരും ദിവസങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കും. പമ്പയെ കൂടുതൽ മനോഹരമാക്കും. പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ വികസന പ്രവർത്തനങ്ങൾ ബോർഡ് നേരിട്ട് ഏറ്റെടുത്ത് നടത്തും. ആദ്യഘട്ട പ്രവർത്തനങ്ങൾ രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
സ്ഥലപരിമിതി പരിഹരിക്കുന്നതിനായി തന്ത്രിയുടെയും മേൽശാന്തിയുടെയും മുറികൾ മാറ്റി സ്ഥാപിക്കുന്ന കാര്യം ബോർഡ് പരിഗണനയിലാണ്. വികസന പ്രവർത്തനങ്ങൾക്കായി സർക്കാർ ഫണ്ടിനൊപ്പം സ്പോൺസർമാരിൽ നിന്ന് സുതാര്യമായ രീതിയിൽ പണം കണ്ടെത്താനും നടപടി സ്വീകരിക്കും. മാസ്റ്റർ പ്ലാൻ പ്രകാരമുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും കെ. ജയകുമാർ കൂട്ടിച്ചേർത്തു.