
കഴക്കൂട്ടം: വയോധികയുടെ മൃതദേഹം സംസ്കരിക്കവേ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന പേസ് മേക്കർ പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്. പള്ളിപ്പുറം കരിച്ചാറ സ്വദേശിയായ സുന്ദരനാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെ പള്ളിപ്പുറത്തെ മരണ വീട്ടിലായിരുന്നു സംഭവം.
ചൊവാഴ്ച നിര്യാതയായ പള്ളിപ്പുറം വി.റ്റി നിലയത്തിൽ വിമലയമ്മയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് വീട്ടുവളപ്പിൽ സംസ്കരിച്ചത്. സംസ്കരിക്കുന്നതിനിടെ മൃതദേഹത്തിലുണ്ടായിരുന്ന പേസ് മേക്കർ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തറിക്കുകയായിരുന്നു. ഇതിന്റെ അവിഷ്ടം സമീപത്ത് ഉണ്ടായിരുന്ന സുന്ദരന്റെ കാൽമൂട്ടിൽ തുളച്ചുകയറി. ഉടനെ വീട്ടുകാർ സുന്ദരനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹൃദ് രോഗിയായ വീട്ടമ്മയ്ക്ക് അടുത്തിടെയാണ് പേസ് മേക്കർ ഘടിപ്പിച്ചത്. സാധാരണ മരണശേഷം പേസ് മേക്കർ ആശുപത്രിയിൽ വച്ച് ഇളക്കി മാറ്റാറുണ്ട്. ചികിത്സക്ക് ശേഷം രണ്ടു ദിവസം മുമ്പാണ് ആശുപത്രി വിട്ടത്. വീട്ടിൽ വച്ചായിരുന്നു മരണം. മരണശേഷം വീട്ടുകാർ പേസ് മേക്കർ ഘടിപ്പിച്ചിരുന്ന വിവരം ആശുപത്രി അധികൃതരെ വിളിച്ചറിയിച്ചു. അപ്പോൾ, 'അത് ഇളക്കേണ്ട, മറ്റു പ്രശ്നമൊന്നും ഉണ്ടാകില്ല' എന്നാണ് മറുപടി ലഭിച്ചതെന്നും വീട്ടുകാർ പറയുന്നു.