തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സ്വർണപ്പാളി നൈട്രിക് ആസിഡിൽ ലയിപ്പിച്ച് വേർതിരിച്ചെടുത്തതായാണ് പണികൾ നടത്തിയ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനം ദേവസ്വം വിജിലൻസിന് മൊഴി നൽകിയതായാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം.
സ്മാർട്ട് ക്രിയേഷൻസിന്റെ ഉടമ പങ്കജ് ഭണ്ഡാരി നൽകിയ മൊഴിപ്രകാരം:
സ്വർണപ്പാളികളിൽനിന്ന് ഒരു കിലോ സ്വർണമാണ് ലഭിച്ചത്. ഇതിൽ 420 ഗ്രാം ഉണ്ണികൃഷ്ണൻ പോറ്റിക്ക് തിരികെ നൽകി. 320 ഗ്രാം പണിക്കൂലിയായി എടുത്തു. ബാക്കിയുള്ള സ്വർണം പുതിയ ചെമ്പുപാളികളിൽ പൂശിയെന്നുമാണ് മൊഴി.എന്നാൽ, ഈ മൊഴി വിജിലൻസ് വിശ്വാസത്തിലെടുത്തിട്ടില്ല.സ്വർണം മറിച്ചുവിറ്റെന്ന് സംശയം
2019-ൽ സ്വർണം പൂശാനായി ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയിൽ എത്തിച്ചത് കാലപ്പഴക്കമില്ലാത്ത ദ്വാരപാലക ശിൽപത്തിലെ പാളിയാണെന്ന് പങ്കജ് ഭണ്ഡാരി മൊഴി നൽകിയിരുന്നു. മുമ്പ് സ്വർണം പാകിയ പാളികളല്ല കൊണ്ടുവന്നതെന്നും ഭണ്ഡാരി മൊഴി നൽകിയിട്ടുണ്ട്. ഇതോടെ, ഉണ്ണികൃഷ്ണൻ പോറ്റി സ്വർണപ്പാളി മറിച്ചുവിറ്റതാകാമെന്ന സംശയത്തിലാണ് ദേവസ്വം വിജിലൻസ് എസ്.പി.
മൊഴിയുടെ ദുരൂഹതയും ഒളിവിൽപോക്കും
ഹൈക്കോടതി നടപടിക്കു പിന്നാലെ തിരുവനന്തപുരത്തുണ്ടായിരുന്ന ഉണ്ണികൃഷ്ണൻ പോറ്റി മുങ്ങിയിരുന്നു. ഇയാൾ ചെന്നൈയിലേക്ക് പോയെന്നാണ് വിജിലൻസ് അനുമാനിക്കുന്നത്. പോറ്റിയുടെ ഒളിവ് യാത്രയ്ക്ക് ശേഷം സ്മാർട്ട് ക്രിയേഷൻസ് ഉടമ നൽകിയ മൊഴി സംശയമുണർത്തുന്നുണ്ട്.
മൊഴിയിൽ പറഞ്ഞിരിക്കുന്നതുപോലെയാണ് കാര്യങ്ങൾ ചെയ്തതെങ്കിൽ, എന്തിനാണ് ഈ പാളികൾ ഏതാണ്ട് 39 ദിവസം പോറ്റിയുടെ പക്കൽ ബെംഗളൂരുവിൽ സൂക്ഷിച്ചത്? സ്മാർട്ട് ക്രിയേഷൻസുമായി ചർച്ചകൾ നടത്തിയതിന് ശേഷമാകാം ഉടമ ഇത്തരത്തിലൊരു മൊഴി നൽകിയിരിക്കുന്നതെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഈ സ്വർണക്കൊള്ള കേസിൽ കുറ്റവാളികളെല്ലാം നിയമത്തിന് മുന്നിൽ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ അറിയിച്ചിരുന്നു. ഹൈക്കോടതിയുടെ നിർദേശാനുസരണമുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് ഇപ്പോൾ അന്വേഷിക്കുന്നത്.
ശബരിമല സ്വർണ്ണപ്പാളി കേസ്: കുറ്റവാളികളെല്ലാം നിയമത്തിൻ്റെ മുന്നിൽ വരുമെന്ന് മുഖ്യമന്ത്രി
ന്യൂഡൽഹി: ശബരിമലയിലെ സ്വർണ്ണപ്പാളി വിഷയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഹൈക്കോടതിയുടെ നിർദേശപ്രകാരമുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റവാളികളുണ്ടെങ്കിൽ അവരെല്ലാം നിയമത്തിന് മുന്നിൽ വരുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
"ശബരിമലയിൽ നടന്ന ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാനാണ് ഹൈക്കോടതി ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഹൈക്കോടതിയുടെ മുന്നിൽ വന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. അതിന്റെ ഭാഗമായുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഏതെങ്കിലും കുറ്റവാളികൾ ഉണ്ടെങ്കിൽ, അവരെല്ലാം നിയമത്തിന്റെ കരങ്ങളിൽ പെടുമെന്നതിൽ സംശയിക്കേണ്ട കാര്യമില്ല," മുഖ്യമന്ത്രി വ്യക്തമാക്കി.
സർക്കാരും ഹൈക്കോടതിയും ഒരേ നിലപാടിൽ
ഹൈക്കോടതി ഇത്തരമൊരു നിലപാട് കൈക്കൊണ്ടപ്പോൾത്തന്നെ സംസ്ഥാന സർക്കാർ എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരുന്നു. സർക്കാരും ഹൈക്കോടതിയും രണ്ടു ഭാഗത്തല്ലെന്നും ഒരേ കാഴ്ചപ്പാടാണ് ഈ വിഷയത്തിൽ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"കുറ്റം ചെയ്തവരുണ്ടെങ്കിൽ നിയമത്തിന്റെ കരങ്ങളിൽ എത്തിപ്പെടണം. ആവശ്യമായ ശിക്ഷ അവർക്ക് ഉറപ്പാക്കണം," മുഖ്യമന്ത്രി പറഞ്ഞു.
ദേവസ്വം ബോർഡിന്റെ വീഴ്ച അന്വേഷണത്തിൽ വ്യക്തമാകും
വിഷയത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രി ഇങ്ങനെ മറുപടി നൽകി: "വന്നിടത്തോളം അങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ആർക്ക് വീഴ്ചയുണ്ട്, ആർക്ക് വീഴ്ചയില്ല എന്ന് ഇപ്പോൾ പ്രസ്താവനയിലൂടെ വ്യക്തമാക്കേണ്ട കാര്യമില്ല. കാരണം ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടക്കുകയാണ്."
ആരൊക്കെയാണ് നേരിട്ട് പങ്കെടുത്തതെന്നും ആരൊക്കെയാണ് പുറത്തുനിന്ന് സഹായിച്ചതെന്നും, ആർക്കെല്ലാം വീഴ്ച സംഭവിച്ചിട്ടുണ്ടെന്നുമുള്ള കാര്യങ്ങൾ അന്വേഷണത്തിൽ വ്യക്തമാകും എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.