തൃശൂർ : പുതിയ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഒ ജെ ജനീഷ് യുവാക്കൾക്ക് അവസരങ്ങൾ നൽകുന്ന നേതൃത്വമാണ് കോൺഗ്രസിൽ ഇപ്പോൾ ഉള്ളതെന്ന് പറഞ്ഞ് രംഗത്തെത്തി. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. (OJ Janeesh appointed as Youth Congress president)
കേരളത്തിലെ തെരുവുകൾ കത്തുന്ന സമരങ്ങളിലേക്ക് യൂത്ത് കോൺഗ്രസ് പോകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങൾ ആഗ്രഹിക്കുന്ന ഭരണമാറ്റത്തിന് വഴിതുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടി പാര്‍ട്ടി തീരുമാനിച്ചത് ആണെന്നും അദ്ദേഹം വ്യക്തമാക്കി. യൂത്ത് കോൺഗ്രസിനെ വിവാദങ്ങളൊന്നും ബാധിക്കില്ല എന്നും, യുവാക്കള്‍ക്ക് പാര്‍ട്ടി അര്‍ഹമായ പ്രധാന്യം നൽകിയിട്ടുണ്ടെന്നും ഒ ജെ ജനീഷ് ചൂണ്ടിക്കാട്ടി.
അബിൻ വർക്കി ഇന്ന് മാധ്യമങ്ങളെ കാണും
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി തർക്കം കടുക്കുകയാണ്. ഇന്നലെയാണ് ഒ ജെ ജനീഷിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചത്. ഇതിൽ അതൃപ്തി പരസ്യമാക്കാനായി അബിൻ വർക്കി ഇന്ന് മാധ്യമങ്ങളെ കാണുമെന്നാണ് വിവരം. സമവായ ശ്രമം ഉണ്ടായത് അദ്ദേഹത്തെ ദേശീയ സെക്രട്ടറിയായി നിയമിച്ചായിരുന്നു. എന്നാൽ, ഒരു വിഭാഗത്തിൻ്റെ പരാതി അബിനെ ഒതുക്കിയെന്നാണ്. കെ.സി വേണുഗോപാല്‍ പക്ഷക്കാരനായ ബിനു ചുള്ളിയിലിനെയാണ് പുതിയ വര്‍ക്കിങ് പ്രസിഡന്‍റായി നിയമിച്ചിരിക്കുന്നത്.