തിരുവനന്തപുരം:എംഎൽഎ വി.കെ. പ്രശാന്തും ബിജെപി കൗൺസിലറും തമ്മിലുള്ള ഓഫീസ് വിവാദം വെറും 'പിആർ സ്റ്റണ്ട്' ആണെന്ന് കെ. മുരളീധരൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സഹതാപം പിടിച്ചുപറ്റാനുള്ള നീക്കമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(Office controversy is an election stunt by PR agencies, K Muraleedharan)
കോർപ്പറേഷൻ കെട്ടിടത്തിൽ എംഎൽഎ ഓഫീസ് പ്രവർത്തിപ്പിച്ചത് ശരിയായ നടപടിയല്ല. അനധികൃതമായി കൈവശം വെച്ചിരുന്ന ഓഫീസ് ഇപ്പോൾ ഒഴിഞ്ഞത് നന്നായി. എംഎൽഎ ഹോസ്റ്റലിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ മുറികൾ അനുവദിച്ചിട്ടുള്ളപ്പോൾ എന്തിനാണ് പുറത്ത് ഓഫീസ് തേടുന്നത്? താൻ എട്ടു വർഷം എംഎൽഎ ആയിരുന്നപ്പോൾ ക്വാർട്ടേഴ്സിലെ മുറിയാണ് ഓഫീസായി ഉപയോഗിച്ചത്. അത് ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓഫീസ് മാറ്റമല്ല, മറിച്ച് വട്ടിയൂർക്കാവിലെ വികസനമാണ് വോട്ടർമാർ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വിലയിരുത്തുക. ഇത്തരത്തിലുള്ള വിവാദങ്ങൾ കൊണ്ട് കാര്യമില്ല. കോർപ്പറേഷൻ ഭരണം അട്ടിമറിക്കാൻ കോൺഗ്രസിന് ഒരു ഘട്ടത്തിലും താൽപ്പര്യമില്ല. എൽഡിഎഫും ബിജെപിയും പരസ്പരം തല്ലിത്തീർത്തോളുമെന്നും മുരളീധരൻ പരിഹസിച്ചു.