

എറണാകുളം: വടക്കഞ്ചേരി പഞ്ചായത്തിലെ കോൺഗ്രസ് അംഗം ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത സംഭവത്തിൽ ഹൈക്കോടതി വിശദീകരണം തേടി. 21-ാം വാർഡിൽ നിന്നും വിജയിച്ച സുനിൽ ചവിട്ടുപാടത്തിനോടാണ് കോടതി വിശദീകരണം ആവശ്യപ്പെട്ടത്. ഹർജിക്കാരന്റെ വാദത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് ജസ്റ്റിസ് എൻ. നഗരേഷ് നിരീക്ഷിച്ചു.(Oath-taking in the name of Oommen Chandy, High Court seeks explanation from panchayat member)
ഭരണഘടനാപരമായ രീതിയിൽ സത്യപ്രതിജ്ഞ ചെയ്യുന്നതിന് പകരം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യവാചകം ചൊല്ലിയത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി എൽ.ഡി.എഫ് അംഗം സി. കണ്ണനാണ് കോടതിയെ സമീപിച്ചത്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ അംഗത്തെ അയോഗ്യനാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
വിഷയത്തിൽ വിശദീകരണം തേടിയെങ്കിലും, പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തടയണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകാൻ കോടതി അനുമതി നൽകി. കേസിൽ ഉൾപ്പെട്ട എതിർകക്ഷികൾ മൂന്നാഴ്ചയ്ക്കകം മറുപടി സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.