

കൊച്ചി: ദൈവങ്ങളുടെ പേര് പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്ത തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. 'ദൈവനാമത്തിൽ' എന്നതിന് പകരം ഓരോരുത്തർക്കും ഇഷ്ടമുള്ള ദൈവങ്ങളുടെ പേര് പറയാൻ എങ്ങനെ സാധിക്കുമെന്ന് കോടതി ചോദിച്ചു. (Oath in the name of gods, High Court notice to BJP councilors in Thiruvananthapuram Corporation)
സിപിഎം കൗൺസിലറും കോർപ്പറേഷൻ എൽഡിഎഫ് കക്ഷി നേതാവുമായ എസ്.പി. ദീപക്കാണ് ഹൈക്കോടതിയെ സമീപിച്ചത്. ഭരണഘടനാപരമായ നിശ്ചിത മാതൃകയ്ക്ക് വിരുദ്ധമായി പല ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ നടത്തിയ സത്യപ്രതിജ്ഞ അസാധുവാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
കടകംപള്ളി വാർഡിലെ ബിജെപി കൗൺസിലർ ജയ രാജീവ് അയ്യപ്പന്റെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ശാസ്തമംഗലം കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ സത്യപ്രതിജ്ഞയ്ക്ക് ശേഷം വന്ദേമാതരം ആലപിച്ചിരുന്നു. കരമന അജിത് സംസ്കൃതത്തിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്.
സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ബിജെപി പ്രവർത്തകർ കോർപ്പറേഷൻ കൗൺസിൽ ഹാളിനുള്ളിൽ ആർഎസ്എസ് ഗണഗീതം പാടിയതും വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിന്റെ പവിത്രതയും ഭരണഘടനാപരമായ മര്യാദകളും ലംഘിക്കപ്പെട്ടുവെന്നാണ് ഹർജിക്കാരന്റെ ആരോപണം.