കോഴിക്കോട്: സ്വകാര്യ മേഖലയിലെ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയായി വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി യുഎൻഎ പ്രക്ഷോഭം കടുപ്പിക്കുന്നു. സർക്കാർ പുറത്തിറക്കിയ കരട് വിജ്ഞാപനം നഴ്‌സുമാരുടെ കണ്ണിൽ പൊടിയിടാനുള്ളതാണെന്നും മാനേജ്‌മെന്റുകളെ സഹായിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ജാസ്മിൻ ഷാ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.(Nurses to go on full strike from March 9, UNA demands salary increase to 40,000)
മാർച്ച് 9 മുതൽ നഴ്സുമാർ സമ്പൂർണ്ണ പണിമുടക്കിലേക്ക് പോകും. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾക്ക് മുന്നിൽ നഴ്‌സുമാർ പണിമുടക്കും. 40,000 രൂപ അടിസ്ഥാന ശമ്പളം നൽകാത്ത എല്ലാ മാനേജ്‌മെന്റുകൾക്കെതിരെയും സമരം ശക്തമാക്കും.
നിലവിൽ 13 സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകൾ ഈ ശമ്പളം നൽകാൻ തയ്യാറായിട്ടുണ്ട്. ഇവർ കരാർ ഒപ്പിടുകയും ശമ്പളം കൃത്യമായി അക്കൗണ്ടിൽ എത്തുകയും ചെയ്താൽ ആ ആശുപത്രികളെ സമരത്തിൽ നിന്ന് ഒഴിവാക്കും. സമരത്തിന്റെ പശ്ചാത്തലത്തിൽ ചില ആശുപത്രികൾ നഴ്‌സിംഗ് വിദ്യാർത്ഥികളെ ജോലിക്ക് നിയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവർക്കെതിരെ നഴ്‌സിംഗ് കൗൺസിലിന് പരാതി നൽകുന്നതടക്കമുള്ള നിയമനടപടികൾ സ്വീകരിക്കും.

