കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ (ദേവേന്ദർ സിംഗ്) കൊച്ചിയിലെത്തിയതായി വിവരം. ഇന്നലെ സൗത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ച് റെയിൽവേ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. നിലവിലെ കേസുകളിൽ ജാമ്യത്തിലിറങ്ങിയ ഇയാൾ ഹൈക്കോടതിയിലെ നിയമപരമായ ആവശ്യത്തിനാണ് കൊച്ചിയിൽ എത്തിയതെന്നാണ് പോലീസിന് നൽകിയിരിക്കുന്ന വിശദീകരണം.(Notorious thief 'Bunty Chor' in Kochi, In police custody)
മുമ്പ് കേരളത്തിലടക്കം ഭീതി പരത്തിയ മോഷ്ടാവാണ് ബണ്ടി ചോർ. എറണാകുളം, തൃശ്ശൂർ, തിരുവനന്തപുരം ജില്ലകളിലാണ് ഇയാൾക്ക് പ്രധാനമായും കേസുകളുള്ളത്. തൻ്റെ കൈവശമുണ്ടായിരുന്ന പണവും വാച്ചുകളും ഉൾപ്പെടെയുള്ള ചില തൊണ്ടിമുതലുകൾ ജയിൽ ശിക്ഷ അനുഭവിക്കുന്ന സമയത്ത് പോലീസ് പിടിച്ചെടുത്തിരുന്നു. ഇത് വിട്ടുനൽകാൻ ഹൈക്കോടതി അനുകൂലമായ ഉത്തരവിട്ടിരുന്നു. ഈ തൊണ്ടിമുതലുകൾ കൈപ്പറ്റാനാണ് കൊച്ചിയിൽ എത്തിയതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.
ബണ്ടി ചോറിൻ്റെ വിശദീകരണം പോലീസ് പൂർണ്ണമായി വിശ്വസിച്ചിട്ടില്ല. റെയിൽവേ പോലീസ് വിഷയത്തിൽ വേരിഫിക്കേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന് ശേഷം മാത്രമേ ഇയാളെ വിട്ടയക്കൂ എന്ന് പോലീസ് വ്യക്തമാക്കി. രാവിലെ 9 മണിയിലെ പതിവ് പരിശോധനക്കിടെയാണ് റെയിൽവേ പോലീസ് ബണ്ടി ചോറിൻ്റെ മുഖസാദൃശ്യമുള്ള ആളെ ശ്രദ്ധിക്കുകയും സംശയം തോന്നി കസ്റ്റഡിയിലെടുത്ത് പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തത്. അഡ്വക്കേറ്റ് ബി.എ. ആളൂർ അസോസിയേറ്റ്സ് ആണ് ബണ്ടി ചോറിൻ്റെ കേസുകൾ ഏറ്റെടുത്തിരിക്കുന്നത്.