തൃശൂർ: വിയ്യൂർ സെൻട്രൽ ജയിൽ പരിസരത്ത് നിന്ന് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ (43) തമിഴ്നാട്ടിൽ പിടിയിലായി. തമിഴ്‌നാട് പൊലീസിലെ പ്രത്യേക വിഭാഗമായ ക്യൂ ബ്രാഞ്ചാണ് തമിഴ്നാട്ടിലെ ട്രിച്ചിക്ക് സമീപത്ത് നിന്ന് പ്രതിയെ പിടികൂടിയത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ബാലമുരുകനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.(Notorious criminal Balamurugan arrested in Tamil Nadu)
കഴിഞ്ഞ നവംബർ മൂന്നിനാണ് കേരളത്തെ ഞെട്ടിച്ച സംഭവം നടന്നത്. തമിഴ്നാട്ടിലെ കേസുകളുമായി ബന്ധപ്പെട്ട് അവിടെത്തെ പൊലീസ് സംഘം ബാലമുരുകനെ വിയ്യൂരിലെത്തിച്ച സമയത്താണ് ജയിൽ പരിസരത്ത് വെച്ച് ഇയാൾ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. അതീവ സുരക്ഷാ മേഖലയിൽ നിന്ന് പ്രതി കടന്നുകളഞ്ഞത് വലിയ വിവാദങ്ങൾക്കും സുരക്ഷാ വീഴ്ചയെക്കുറിച്ചുള്ള വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു.
കൊലപാതകം, വധശ്രമം തുടങ്ങി തമിഴ്നാട്ടിലും കേരളത്തിലുമായി 53-ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ബാലമുരുകൻ. ട്രിച്ചിക്ക് സമീപം ബൈക്കിൽ സഞ്ചരിക്കവെ ഇയാളെ വലയിലാക്കി. അറസ്റ്റിലായ പ്രതിയെ ഊട്ടുമല പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും തുടർന്ന് മധുര പാളയം കോട്ടയിൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും ചെയ്തു. തെങ്കാശി കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.