കൊച്ചി: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസ് നേതൃത്വം സംരക്ഷിക്കുന്നുവെന്ന ആരോപണങ്ങളെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ശക്തമായി തള്ളി. ഒരു രാഷ്ട്രീയ പാർട്ടിയും ചെയ്യാത്ത വിധത്തിലുള്ള കർശന നടപടികളാണ് കോൺഗ്രസ് സ്വീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.(No one took action like Congress did, VD Satheesan on Rahul Mamkootathil issue)
ഔദ്യോഗികമായി ഒരു പരാതി ലഭിക്കുന്നതിന് മുൻപ് തന്നെ രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. കെപിസിസി പ്രസിഡന്റിന് പരാതി ലഭിച്ച ഉടൻ തന്നെ പ്രാഥമിക അംഗത്വത്തിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ കോൺഗ്രസിന് പുറത്താണ്. പാർട്ടിയിൽ ഇല്ലാത്ത ഒരാളോട് എംഎൽഎ സ്ഥാനം രാജിവെയ്ക്കാൻ ആവശ്യപ്പെടാൻ കോൺഗ്രസിന് അധികാരമില്ലെന്ന് സതീശൻ പറഞ്ഞു.
കേസ് അന്വേഷണം നിയമപരമായ വഴിക്ക് പോകട്ടെ. ഇതിന്റെ പേരിൽ താൻ വ്യക്തിപരമായി ഏറെ വേട്ടയാടപ്പെട്ടുവെങ്കിലും തന്റെ നിലപാടിൽ മാറ്റമില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. സ്പീക്കർ അയോഗ്യതാ നടപടിയുമായി മുന്നോട്ട് പോവുകയാണെങ്കിൽ, ആ സമയത്ത് സാഹചര്യങ്ങൾ പരിശോധിച്ച് പാർട്ടി നേതൃത്വം കൃത്യമായ നിലപാട് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി പി. രാജീവിൻ്റെ വിമർശനത്തിൽ അദ്ദേഹം പ്രതികരിച്ചു.