ഇടുക്കി: വിവാദ സിനിമയായ ‘കേരള സ്റ്റോറി 2’-നെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ ഒഴിഞ്ഞുകിടക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്നും കേരളത്തിന്റെ യഥാർത്ഥ സംസ്കാരമല്ല സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നതെന്ന് ജനങ്ങൾക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.(No one is watching the movie The Kerala Story 2, says Rahul Gandhi)
സിനിമകളെയും മാധ്യമങ്ങളെയും ഉപയോഗിച്ച് രാജ്യത്തെ ചില വിഭാഗങ്ങളെ അപരവൽക്കരിക്കാനും ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാനും ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരം സിനിമകൾക്കായി വലിയ തോതിൽ പണം ചിലവാക്കുന്നത് രാജ്യത്തിന്റെ ഐക്യത്തെ ദോഷകരമായി ബാധിക്കും. സിനിമ ആരും കാണുന്നില്ല എന്നത് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മരിയൻ കോളേജിലെ സംവാദത്തിന് ശേഷം രാഹുൽ ഗാന്ധി കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കലുമായി കൂടിക്കാഴ്ച നടത്തി. കോളേജ് ബോർഡ് റൂമിൽ വെച്ച് നടന്ന കൂടിക്കാഴ്ച ഏകദേശം 15 മിനിറ്റോളം നീണ്ടുനിന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ഡീൻ കുര്യാക്കോസ് എം.പി എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു.

