കോഴിക്കോട്: പേരാമ്പ്രയിൽ വെച്ച് തന്നെ മർദിച്ചയാളെ തിരിച്ചറിയാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ എഐ (AI) ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി പറമ്പിൽ എം.പി. അന്നേ ദിവസം തന്നെ മർദിച്ചത് വടകര കൺട്രോൾ റൂം സിഐ അഭിലാഷ് ഡേവിഡ് ആണെന്ന് ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു.(No need for the Chief Minister's AI tool to identify, Shafi Parambil MP)
മാഫിയ ബന്ധത്തിന്റെ പേരിൽ 2023 ജനുവരി 16-ന് സസ്പെൻഷനിലായ പോലീസ് ഉദ്യോഗസ്ഥനാണ് അഭിലാഷ് ഡേവിഡ്. പിന്നാലെ ഇയാളെ പിരിച്ചുവിട്ടു എന്ന് വാർത്ത വന്നിരുന്നു. ഇയാൾ വഞ്ചിയൂർ സി.പി.എം. ഏരിയ കമ്മിറ്റി ഓഫീസിലെ നിത്യസന്ദർശകനാണെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.
'ആസൂത്രിത ആക്രമണം, ലക്ഷ്യം ശബരിമല വിഷയം മാറ്റാൻ'
പേരാമ്പ്രയിൽ ആക്രമണം ഉണ്ടായത് ശബരിമല വിഷയം മാറ്റാനാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. "ആസൂത്രിതമായ അക്രമമാണ് പോലീസ് നടത്തിയത്. പോലീസിന്റെ കൈയിൽ ഇരുന്ന ഗ്രനേഡ് പൊട്ടിയാണ് തനിക്ക് പരിക്കുണ്ടായത്," അദ്ദേഹം വ്യക്തമാക്കി.
പേരാമ്പ്രയിൽ സംഘർഷം ഒഴിവാക്കാനാണ് താൻ ശ്രമിച്ചത്. അതിന്റെ ദൃശ്യങ്ങൾ ഉണ്ട്. ഇത്ര വലിയ മർദനമേറ്റിട്ടും അവിടുന്നു ഓടി ആശുപത്രിയിൽ പോകാതിരുന്നത് പ്രവർത്തകരെ പിരിച്ചു വിടാൻ വേണ്ടിയാണ്. അവിടെ പ്രശ്നങ്ങൾ ഒഴിവാക്കാനാണ് ശ്രമിച്ചത്.
എസ്.പിക്കെതിരെയും ആരോപണം
മർദിച്ചില്ലെന്ന് പറഞ്ഞ എസ്.പിക്ക് പോലും അത് മാറ്റിപ്പറയേണ്ടി വന്നു. 'എഐ ടൂൾ ഉപയോഗിച്ച് ആളെ തിരിച്ചറിഞ്ഞു നടപടിയെടുക്കും' എന്ന് പറഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല. സി.പി.എം. ഇടപെടലിനെ തുടർന്നാണ് എസ്.പി. അന്വേഷണം നിർത്തിയത്. ഇതുവരെ തന്റെ മൊഴി പോലും എടുത്തില്ല. റൂറൽ എസ്.പിയുടെ പ്രതികരണം പുറത്തുവന്ന ശേഷം സി.പി.എം. ഇടപെടൽ ഉണ്ടായെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.
ഒരു ഉദ്യോഗസ്ഥൻ തന്നെയാണ് തന്നെ രണ്ടു തവണ അടിച്ചത്. മൂന്നാമത് അടിച്ചപ്പോൾ മറ്റൊരു ഉദ്യോഗസ്ഥൻ തടഞ്ഞു. അടിക്കുന്ന സമയത്ത് ഒരു സംഘർഷമോ കല്ലേറോ ഉണ്ടായിട്ടില്ല. ഗ്രനേഡ് കൈയിൽ വെച്ച് ഒരു കൈയിൽ ലാത്തി കൊണ്ട് ഡിവൈഎസ്പി ഹരിപ്രസാദ് അടിക്കാൻ ശ്രമിച്ചെന്നും ഷാഫി പറഞ്ഞു.