തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനെക്കുറിച്ച് ഔദ്യോഗികമായ ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും കെ സി വേണുഗോപാലും വ്യക്തമാക്കി. മുന്നണിയുടെ ജനകീയ അടിത്തറ വർദ്ധിച്ചുവരികയാണെന്നും ഐഷ പോറ്റിയെപ്പോലെ കൂടുതൽ നേതാക്കൾ യുഡിഎഫിലേക്ക് വരുമെന്നും സണ്ണി ജോസഫ് പറഞ്ഞു.(No discussions were held with Kerala Congress M, says Sunny Joseph and KC Venugopal)
അനൗദ്യോഗിക ചർച്ചകൾ പോലും നടന്നിട്ടില്ല. ഘടകകക്ഷി നേതാക്കൾ ആരെങ്കിലും ബന്ധപ്പെട്ടോ എന്ന് അറിയില്ല. യുഡിഎഫിന് കേരള കോൺഗ്രസ് അനിവാര്യമാണോ എന്നത് മുന്നണി യോഗം ചേർന്ന് തീരുമാനിക്കും. 16-ന് അവരുടെ സ്റ്റിയറിങ് കമ്മിറ്റി കൂടുന്നത് വാർത്തയിലൂടെയാണ് അറിഞ്ഞത്. രാഹുൽ നിലവിൽ കോൺഗ്രസിന് പുറത്താണ്. അതിജീവിതക്കെതിരായ ശ്രീനാദേവി കുഞ്ഞമ്മയുടെ പരാമർശം ശ്രദ്ധയിൽപ്പെട്ടിട്ടില്ല. പരാതി ലഭിച്ചാൽ കൃത്യമായി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫ് പാരമ്പര്യമുള്ള പാർട്ടിയാണ് കേരള കോൺഗ്രസ് എം എന്നാണ് കെ സി വേണുഗോപാൽ പറഞ്ഞത്. അവർക്ക് തിരിച്ചുവരാൻ താല്പര്യമുണ്ടെങ്കിൽ ചർച്ച നടത്താൻ തയ്യാറാണ്. എന്നാൽ നിലവിൽ മാധ്യമങ്ങളിൽ വരുന്നത് അഭ്യൂഹങ്ങൾ മാത്രമാണ്. അമിത ആത്മവിശ്വാസമില്ലാതെയാണ് മുന്നണി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേതാക്കൾ പരസ്യമായി നിഷേധിക്കുമ്പോഴും മുസ്ലിം ലീഗ് നേതൃത്വത്തിന്റെ മധ്യസ്ഥതയിൽ ചർച്ചകൾ പുരോഗമിക്കുന്നതായാണ് വിവരം. പാർട്ടിക്കുള്ളിൽ നിലനിൽക്കുന്ന ഭിന്നതയാണ് പ്രധാന വെല്ലുവിളി. മുന്നണി മാറ്റം സംബന്ധിച്ച നിർണ്ണായകമായ ഔദ്യോഗിക പ്രതികരണം നടത്താൻ ജോസ് കെ. മാണി വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.