തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ ജനവിധി പൂർണ്ണമായും അംഗീകരിക്കുന്നുവെന്നും തെറ്റുകൾ തിരുത്തി മുന്നോട്ടുപോകുമെന്നും മന്ത്രി വി. ശിവൻകുട്ടി. വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ വീഴ്ചയുണ്ടായെന്നും അദ്ദേഹം സമ്മതിച്ചു.(No decision has been taken on cooperation with UDF, says Minister V Sivankutty)
തിരുവനന്തപുരത്ത് ബി.ജെ.പി. നടത്തിയ കടന്നുകയറ്റം മതനിരപേക്ഷതയ്ക്ക് ആശങ്കയുണ്ടാക്കുന്നതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പി.യെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ ശ്രമിക്കുമെന്നും, എന്നാൽ യു.ഡി.എഫുമായി സഹകരിക്കുന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു.
യു.ഡി.എഫിന്റെ 'ഇരുണ്ട കാലത്തേക്ക്' ജനങ്ങൾ മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നു എന്ന് വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. "2010-ൽ ഇതിനേക്കാൾ വലിയ പരാജയം ഏറ്റുവാങ്ങിയിരുന്നു. ആ പരാജയത്തിൽ നിന്ന് പാഠമുൾക്കൊണ്ടാണ് പിന്നീട് പാർട്ടി പിടിച്ചുകയറിയത്. ശക്തമായി പാർട്ടിയും മുന്നണിയും തിരിച്ചുവരും." ഒരുപാട് വികസന പ്രവർത്തനങ്ങൾ നടത്തിയെങ്കിലും അത് ജനങ്ങൾക്കിടയിലേക്ക് വേണ്ടത്ര എത്തിയില്ല. 58% ആളുകൾ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത് എന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ തിരുവനന്തപുരം കോർപ്പറേഷനെതിരെ തിരഞ്ഞെടുപ്പിന് രണ്ടുദിവസം മുമ്പ് അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെതിരെ കമ്മീഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
മുൻ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ചുള്ള പോസ്റ്റ് സി.പി.ഐ.എം. പരിശോധിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. ആര്യാ രാജേന്ദ്രൻ്റെ പ്രവർത്തനങ്ങളെക്കുറിച്ച് പാർട്ടിക്ക് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും, അവർ ബി.ജെ.പിക്ക് എതിരെ ഉറച്ച നിലപാട് സ്വീകരിച്ചിരുന്നു എന്നും മന്ത്രി കൂട്ടിച്ചേർത്തു.