
തിരുവനന്തപുരം: പുതിയ സ്കൂൾ സമയത്തിൽ മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വിഷയത്തിൽ ഹൈക്കോടതി നിർദേശപ്രകാരമാണ് തീരുമാനം എടുത്തതെന്നും ഇത് സംബന്ധിച്ച കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ആരുമായും ചർച്ചക്ക് തയ്യാറാണെന്നും മന്ത്രി അറിയിച്ചു.
സ്‌കൂളുകളിൽ കാല് കഴുകൽ പോലുള്ള ദുരാചാരങ്ങൾ അനുവദിക്കില്ല. ആധുനിക കേരളത്തിൽ നടക്കാൻ പാടില്ലാത്ത സംഭവമാണ് ഉണ്ടായത്. അതുകൊണ്ടു തന്നെ ഇക്കാര്യം പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അന്വേഷിക്കുന്നുണ്ട്.
വിദ്യാഭ്യാസ അവകാശനിയമത്തിന്റെ വകുപ്പ് പതിനേഴ് ഒന്ന് പ്രകാരം ഇത്തരം നടപടികൾ മെന്റൽ ഹരാസ്‌മെന്റിന്റെ പരിധിയിൽ പെടും. സർവ്വീസ് റൂൾ പ്രകാരം ഇത്തരം കാര്യങ്ങൾ ചെയ്യിക്കുന്നവർ ശിക്ഷാ നടപടികളെ നേരിടേണ്ടി വരും.ഹൈക്കോടതി വിധിയിലൂടെ തിരിച്ചടി നേരിട്ട ഗവർണർ മാറിനിൽക്കണം. സർവകലാശാലയിലെ ഭരണ സ്തംഭനത്തിന് കാരണം ഗവർണർ ആണ്. ഗവർണർ നിയമിച്ചവർ എടുത്ത തീരുമാനങ്ങൾ പുന:പരിശോധിക്കപ്പെടണം.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇവരുടെ ശമ്പളം തിരിച്ചു പിടിക്കുന്ന കാര്യം പരിഗണിക്കണം. സർവകലാശാലയിൽ അധികാരം സിൻഡിക്കേറ്റിനാണ്. ഇത് മനസ്സിലായിട്ടും സർവകലാശാലകളെ കാവിവത്‌കരിക്കാനുള്ള നടപടികൾ ആണ് ഗവർണർ കൈക്കൊണ്ടത്. മന്ത്രി വിമർശിച്ചു.