

കോഴിക്കോട്: പ്രളയം, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കായി സ്വയം പറന്നുയരുന്ന (Autonomous) ക്വാഡ്കോപ്റ്റർ വികസിപ്പിച്ചെടുത്ത എൻ.ഐ.ടി. കാലിക്കറ്റിലെ വിദ്യാർഥി കൂട്ടായ്മയ്ക്ക് ദേശീയ തലത്തിൽ ശ്രദ്ധേയമായ നേട്ടം. 'ടീം പറവൈ' എന്ന പേരിലുള്ള വിദ്യാർഥി കൂട്ടായ്മയാണ് സെർച്ച് ആൻഡ് റെസ്ക്യൂ ദൗത്യങ്ങൾക്കായി രൂപകൽപ്പന ചെയ്ത ഈ ഡ്രോൺ, ചെന്നൈയിൽ നടന്ന എസ്.എ.ഇ. എയറോത്തോൺ 2025-ൽ അവതരിപ്പിച്ചത്. ഇതിന്റെ സാങ്കേതിക മികവും ദുരന്തനിവാരണ രംഗത്തെ സാധ്യതകളും വിദഗ്ധരുടെ പ്രശംസ പിടിച്ചുപറ്റി. ബിടെക് വിദ്യാർത്ഥികളായ ധനുഷ്, ഡഫി, രെഹാൻ, ഇൻസാഫ്, ജിയാവന്ത്, രാഹുൽ എന്നിവരാണ് ടീം പറവൈയുടെ ഭാഗമായി ഈ പദ്ധതി വികസിപ്പിച്ചത്. (NIT Calicut)
കഴിഞ്ഞ ഓഗസ്റ്റിൽ രൂപീകരിച്ച 15 അംഗ സംഘമാണ് കാലാവസ്ഥാ പ്രതിസന്ധി മൂലമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തന ഏജൻസികളെ സഹായിക്കാൻ കഴിയുന്ന ഒരു കോംപാക്ട് ഏരിയൽ സിസ്റ്റം (Compact Aerial System) രൂപകൽപ്പന ചെയ്തത്.
സമയപരിമിതികൾക്കിടയിലും മത്സരം തുടങ്ങുന്നതിന് ദിവസങ്ങൾക്കു മുമ്പാണ് ടീം, ഡിസൈൻ പൂർത്തിയാക്കി സിസ്റ്റം സംയോജനം വിജയകരമായി നടത്തിയത്. കോകോസ്.എ.ഐ. (Kokos.AI) എന്ന സ്ഥാപനം സാമ്പത്തികമായും സാങ്കേതികമായും ഈ പ്രോജക്ടിന് പിന്തുണ നൽകി. ഇവരുടെ ഗവേഷണ വിഭാഗം വിദ്യാർഥികളുമായി ചേർന്ന് ഡ്രോണിന്റെ കൃത്യതയും നടപ്പാക്കലും ഉറപ്പാക്കി.
രണ്ട് കിലോഗ്രാം ഭാരമുള്ള ഈ ഡ്രോൺ, കാർബൺ ഫൈബർ സംയോജിത വസ്തുക്കളും ത്രിമാന പ്രിന്റഡ് പി.എ.12-ഉം ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. ഇത് ഡ്രോണിന് ഭാരം കുറവും ഈടുനിൽപ്പും ഉറപ്പാക്കുന്നു. യഥാർഥ രക്ഷാപ്രവർത്തനങ്ങൾക്ക് അനുയോജ്യമായ നിരവധി പ്രത്യേകതകൾ ഈ ക്വാഡ്കോപ്റ്ററിനുണ്ട്:
● ഒരുകിലോമീറ്റർ ദൂരം വരെ തടസ്സമില്ലാത്ത ആശയവിനിമയം സാധ്യമാണ്.
● നിലത്തുള്ള ടീമുകളിലേക്ക് തത്സമയ വീഡിയോ സ്ട്രീം ചെയ്യാനുള്ള ശേഷി.
● സങ്കീർണ്ണമായ ഭൂപ്രദേശങ്ങളിൽ തടസ്സങ്ങൾ ഒഴിവാക്കി സഞ്ചരിക്കാൻ ലിഡാർ (LIDAR) അധിഷ്ഠിത കൂട്ടിയിടി ഒഴിവാക്കൽ സംവിധാനം.
● 15 മീറ്റർ ഉയരത്തിൽ നിന്ന് മനുഷ്യസാന്നിധ്യം കണ്ടെത്താൻ കഴിയുന്ന ഓൺബോർഡ് സെൻസറുകൾ.
● 200 ഗ്രാം വരെ ഭാരമുള്ള സഹായ വസ്തുക്കൾ കൃത്യതയോടെ എത്തിക്കാനുള്ള കഴിവ്.
● പൂർണ്ണമായും സ്വയംനിയന്ത്രിത കൺട്രോൾ സിസ്റ്റം ഉള്ളതിനാൽ അപകടകരമായ സാഹചര്യങ്ങളിൽ ഓപ്പറേറ്ററുടെ ഇടപെടൽ തുടർച്ചയായി ആവശ്യമില്ല.
സാങ്കേതികവിദ്യാധിഷ്ഠിത ദുരന്തനിവാരണ രംഗത്ത് വലിയ മുന്നേറ്റമാണ് ഈ പ്രോജക്ടെന്ന് എൻ.ഐ.ടി. കാലിക്കറ്റ് അധികൃതർ വിലയിരുത്തി. വിദ്യാർഥികളുടെ ഈ നേട്ടത്തിൽ അഭിമാനം പ്രകടിപ്പിച്ച അധികൃതർ, ടീമിന്റെ ഭാവി ഗവേഷണങ്ങൾക്കും വികസന ശ്രമങ്ങൾക്കും പിന്തുണ നൽകുമെന്ന് ഉറപ്പുനൽകി. വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള കണ്ടുപിടിത്തങ്ങൾ മാനുഷിക വെല്ലുവിളികൾ നേരിടുന്നതിൽ വഹിക്കുന്ന പങ്ക് ഈ നേട്ടം അടിവരയിടുന്നുവെന്ന് ഫാക്കൽറ്റി ഉപദേഷ്ടാക്കൾ അഭിപ്രായപ്പെട്ടു. ഡ്രോണിന്റെ പ്രവർത്തന ദൈർഘ്യം വർദ്ധിപ്പിക്കാനും കൂടുതൽ കാര്യക്ഷമമായ പേലോഡ് ശേഷി ഉൾപ്പെടുത്താനും 'ടീം പറവൈ'ക്ക് പദ്ധതിയുണ്ട്.