
നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇന്ന് പുതുതായി ആരെയും കോൺടാക്റ്റ് ലിസ്റ്റിൽ ഉള്‍പ്പെടുത്തിയിട്ടില്ല. സമ്പര്‍ക്കപ്പട്ടികയില്‍ 267 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 81 പേർ ആരോഗ്യ പ്രവർത്തകരാണ്. 177 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 90 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 134 പേരാണ് ഹൈറിസ്‌ക് കാറ്റഗറിയിലുള്ളതെന്നും വീണ ജോർജ് വ്യക്തമാക്കി.
മന്ത്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അവലോകന യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി. രോഗ ലക്ഷണങ്ങളുമായി ഒരാള്‍ ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്. ഈ വ്യക്തി ഉൾപ്പടെ നാലു പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 28 പേര്‍ പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അഡ്മിറ്റായി ചികിത്സ തുടരുന്നുണ്ട്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മികച്ച മാനസിക പിന്തുണയാണ് നല്‍കിവരുന്നത്. ഇന്ന് മൂന്നു പേര്‍ ഉള്‍പ്പെടെ 268 പേര്‍ക്ക് കോള്‍ സെന്റര്‍ വഴി മാനസിക പിന്തുണ നല്‍കി.