തിരുവനന്തപുരം : നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച് കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ അബ്ദുൾ ഫത്താഹ് മഹ്ദി നടത്തിയ ആരോപണങ്ങളിൽ പ്രതികരിച്ച് സാമുവൽ ജെറോം. താൻ സ്വന്തമായി ഒരു പണവും വാങ്ങിയിട്ടില്ല എന്നും, മീറ്റിങ്ങുകൾക്ക് തെളിവുകൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Nimisha Priya's case)
എന്നാൽ, ഇപ്പോൾ പ്രതികരിച്ച് അദ്ദേഹത്തെ കൂടുതൽ പ്രകോപിപ്പിക്കുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. അഭിഭാഷകൻ ആണെന്ന് താൻ അവകാശപ്പെട്ടിട്ടില്ല എന്നും, ചർച്ചകൾ നടക്കുകയാണെന്നും സാമുവൽ ജെറോം പറഞ്ഞു.
സാമുവൽ ജെറോം തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടില്ല എന്നാണ് കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ പറഞ്ഞത്. മധ്യസ്ഥതയുടെ പേരിൽ സാമുവൽ ജെറോം പണം കവർന്നെന്നും, ഒരു മെസേജ് പോലും അയച്ചിട്ടില്ലെന്നും അബ്ദുൾ ഫത്താഹ് മഹ്ദി സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കി. മലയാളത്തിലും ഇംഗ്ലീഷും ഈ കുറിപ്പ് തർജ്ജിമ ചെയ്‌തിട്ടുണ്ട്.
മറിച്ചാണെങ്കിൽ തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വധശിക്ഷയ്ക്ക് പ്രസിഡൻ്റ് അംഗീകാരം നൽകിയതിന് പിന്നാലെ കണ്ടുമുട്ടിയപ്പോൾ സന്തോഷത്തോടെ അദ്ദേഹം അഭിനന്ദനം അറിയിച്ചുവെന്നും, മണിക്കൂറുകള്‍ക്ക് ശേഷം കേരള മാധ്യമങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോചനത്തിനുള്ള പണമായി സാവുമല്‍ ജെറോം 20,000 ഡോളര്‍ ശേഖരിക്കാന്‍ അഭ്യര്‍ത്ഥിച്ച വിവരം അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വര്‍ഷങ്ങളായി ഇയാള്‍ തങ്ങളുടെ ചിന്തിയ രക്തം മധ്യസ്ഥത എന്ന പേരില്‍ വ്യാപാരം നടത്തുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.