കോഴിക്കോട് : യെമൻ പൗരൻ്റെ കൊലപാതകത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചു കൊണ്ടുള്ള വിധിപ്പകർപ്പ് ആധികാരികം ആണെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ്. (Nimisha Priya's case)
ഇക്കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും ഉത്തരവ് സനയിലെ കോടതിയുടേത് ആണെന്നും ഓഫീസ് വ്യക്തമാക്കി. ഇതിൽ കാന്തപുരത്തിൻ്റെ വാട്ടർ മാർക്ക് പതിപ്പിച്ചതാണ് ചിലരിൽ സംശയം ജനിപ്പിച്ചത്.
അദ്ദേഹം ഒന്നും ചെയ്തില്ലെന്ന പ്രചാരണം ഉണ്ടായപ്പോഴാണ് വാട്ടർമാർക്ക് ഇടാൻ തീരുമാനിച്ചതെന്നും, അതില്ലാതെ പുറത്തുവിട്ടാൽ മറ്റുള്ളവർ അവകാശവാദം ഉന്നയിക്കാൻ സാധ്യതയുണ്ടായിരുന്നുവെന്നും ഓഫീസ് അറിയിച്ചു.
അതേസമയം, സംഭവത്തിൽ പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. വധശിക്ഷ നടപ്പാക്കണമെന്ന് യെമനിലെ ഒരു വിഭാഗം പ്രചാരണം നടത്തുകയാണ്. ഇക്കാര്യമറിയിച്ചത് മധ്യസ്ഥ ശ്രമം നടത്തുന്നവരാണ്. ഇത് സാമൂഹിക മാധ്യമങ്ങളിലൂടെയാണ്. കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബവുമായി ഇനിയും ഐക്യമായിട്ടില്ലെന്നും അവർ അറിയിച്ചു. ചർച്ചകൾ തുടരും.