
ജില്ലാ ആശുപത്രിയില്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കുള്ള നൈറ്റ് ഷെല്‍ട്ടര്‍ രജിസ്‌ട്രേഷന്‍, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രിക്ക് പുതിയ ആംബുലന്‍സിനായി 18 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ചാണ് നൈറ്റ് ഷെല്‍ട്ടര്‍ നിര്‍മിച്ചത്. രണ്ട് നിലകളുള്ള കെട്ടിടത്തില്‍ താഴത്തെ നിലയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള പ്രത്യേക ടോയ്‌ലറ്റ്, മുകളിലത്തെ നിലയില്‍ ഒരു ഹാള്‍, 12 കിടക്കകള്‍ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം ഫാര്‍മസി, ലാബ് എന്നിവയുടെ മുന്‍വശം ഷീറ്റ് ഇടുകയും വാഷിംഗ് ഏരിയ, മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ക്യാഷ് കൗണ്ടര്‍ എന്നിവയും നിര്‍മിച്ചു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി അധ്യക്ഷയായി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം എന്‍.വി ശ്രീജിനി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പീയുഷ് എം നമ്പൂതിരിപ്പാട് എന്നിവര്‍ മുഖ്യാതിഥികളായി. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഗ്രിഫിന്‍ സുരേന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആര്‍ എം ഒ സുമിന്‍ മോഹന്‍, എച്ച് എം സി അംഗങ്ങളായ ടി.പി വിജയന്‍, സി.പി സന്തോഷ് കുമാര്‍, ആശുപത്രി ലേ സെക്രട്ടറിയും ട്രഷററുമായ എ.പി സജീന്ദ്രന്‍, സി എന്‍ ഒ ഇന്‍ ചാര്‍ജ് ശാന്ത പയ്യ, സ്റ്റാഫ് സെക്രട്ടറി സി പ്രമോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.