തൃശൂർ: ദേശീയപാത 66-ന്റെ വികസനത്തിൻ്റെ ഭാഗമായി ജില്ലയിലെ എട്ട് ഇടങ്ങളിൽ നടപ്പാതകൾ (ഫുട് ഓവർ ബ്രിഡ്ജുകൾ) നിർമ്മിക്കുന്നതിന് അനുമതിയായി. ജനപ്രതിനിധികളും നാട്ടുകാരും നൽകിയ നിവേദനങ്ങൾ പരിഗണിച്ചാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ.) പുതിയ ഉത്തരവ് പുറത്തിറക്കിയത്.(NH 66 development, Approval for foot over bridges at 8 places in Thrissur)
ദേശീയപാത 66-ലെ രണ്ട് റീച്ചുകളിലായാണ് പുതിയ ഫുട് ഓവർ ബ്രിഡ്ജുകൾ നിർമ്മിക്കുക.
തളിക്കുളം - കൊടുങ്ങല്ലൂർ റീച്ച്: കയ്പമംഗലം കൊപ്രക്കളം, വലപ്പാട് ഹൈസ്കൂൾ, എസ്.എൻ. പുരം പള്ളിനട, നാട്ടിക സെന്റർ,
തളിക്കുളം – കാപ്പിരിക്കാട് റീച്ച്: എടക്കഴിയൂർ, മണത്തല, പൊക്കുളങ്ങര, മന്നലാംകുന്ന്
ദേശീയപാതയുടെ സ്ഥലത്ത് തന്നെ ഇരുമ്പ് നടപ്പാതകൾ ആയിരിക്കും നിർമ്മിക്കുക. എട്ട് നടപ്പാതകൾക്കായി 13 കോടി രൂപയാണ് അധികമായി ചെലവ് പ്രതീക്ഷിക്കുന്നത്. പലയിടത്തും ജനങ്ങൾക്ക് ദേശീയപാത ക്രോസ് ചെയ്ത് കടന്നുപോകാൻ സുരക്ഷാ സംവിധാനം വേണമെന്ന ആവശ്യം ശക്തമായിരുന്നു. ഇത് പരിഗണിച്ചാണ് അനുമതി നൽകിയത്.
എം.എൽ.എമാരായ ഇ.ടി. ടൈസൺ, സി.സി. മുകുന്ദൻ, എൻ.കെ. അക്ബർ എന്നിവരാണ് ഈ വിവരം അറിയിച്ചത്. ദേശീയപാത വികസനം പൂർത്തിയാകുന്നതോടെ കാൽനടയാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും.