

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ദുരൂഹത വർദ്ധിപ്പിച്ച് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. കാഞ്ഞിരംകുളം തവ്വാവിള സ്വദേശികളായ ഷിജിൽ - കൃഷ്ണപ്രിയ ദമ്പതികളുടെ മകൻ ഇഹാന്റെ (അപ്പു) മരണകാരണം വയറ്റിലേറ്റ മാരകമായ ക്ഷതമാണെന്നാണ് കണ്ടെത്തൽ. ക്ഷതത്തെത്തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുഞ്ഞിന്റെ മാതാപിതാക്കളെ പോലീസ് വീണ്ടും ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കുഞ്ഞ് മരിച്ചത്. അച്ഛൻ വാങ്ങിക്കൊടുത്ത ബിസ്കറ്റ് കഴിച്ചതിന് പിന്നാലെ കുഞ്ഞ് കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് മാതാപിതാക്കൾ ആദ്യം നൽകിയ മൊഴി. ഉടൻ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് കൃഷ്ണപ്രിയയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ഷിജിലും കൃഷ്ണപ്രിയയും തമ്മിൽ കുടുംബപരമായ തർക്കങ്ങളുണ്ടായിരുന്നുവെന്നും അടുത്തിടെയാണ് ഇവർ വീണ്ടും ഒരുമിച്ച് താമസം തുടങ്ങിയതെന്നും ബന്ധുക്കൾ പറയുന്നു.
മരണസമയത്ത് കുഞ്ഞിന്റെ കയ്യിൽ മൂന്ന് പൊട്ടലുകൾ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കുട്ടിക്ക് ബനിയൻ ധരിപ്പിച്ചപ്പോഴാണ് കൈ വേദനിക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടതെന്നും തുടർന്ന് ചികിത്സ തേടിയിരുന്നുവെന്നുമാണ് മാതാപിതാക്കൾ പോലീസിനോട് പറഞ്ഞത്. എന്നാൽ ഈ പരിക്കുകൾ എങ്ങനെ സംഭവിച്ചു എന്നതിൽ വ്യക്തതയില്ല.
ആദ്യഘട്ട ചോദ്യം ചെയ്യലിൽ സംശയകരമായ ഒന്നും കണ്ടെത്താത്തതിനെ തുടർന്ന് ഇവരെ വിട്ടയച്ചിരുന്നെങ്കിലും, ആന്തരിക അവയവങ്ങൾക്കേറ്റ ക്ഷതം മരണകാരണമായതോടെ കൊലപാതക സാധ്യത ഉൾപ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്.