ആലപ്പുഴ: തനിക്കെതിരായ വാര്‍ത്തകള്‍ ആസൂത്രിതമാണെന്നും വിരോധികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നത് ഏമാൻ ആണെന്നും ആലപ്പുഴ ഡിവൈഎസ്‍പി എംആര്‍ മധുബാബു.ആരോപണങ്ങൾക്ക് പിന്നിൽ മേല്‍ ഉദ്യോഗസ്ഥനെന്ന് സൂചന നൽകിയാണ് മധുബാബുവിന്റെ ഫേസ്ബുക്ക് പ്രതികരണം. റിട്ടയർമെന്റിന് ശേഷം ഏമാന് ഇവന്റ് മാനേജ്‌മെന്റ് തുടങ്ങുകയാണ് പറ്റിയ പണിയെന്നാണ് മധുബാബുവിന്റെ പരിഹാസം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം....
'ഓരോരുത്തരെയായി ഘട്ടംഘട്ടമായി രംഗത്തിറക്കുന്നു… ഇന്നും നാളെയുമായി രംഗത്ത് വരാൻ അണിയറയിൽ ഇനിയും ചിലരെ ഒരുക്കുന്നുണ്ടാകും. എന്തായാലും കലവൂരാന്റെ പല ജില്ലകളിലുള്ള വിരോധികളെ കണ്ടെത്തി ഒരുകുടക്കീഴിലെത്തിയ്ക്കുന്ന കോർഡിനേറ്റർ ഏമാന് റിട്ടയർമെന്റിന് ശേഷം ഇവന്റ് മാനേജ്‌മെന്റ് ബിസിനസ് തുടങ്ങുകയാണ് പറ്റിയ പണി'.
അതേ സമയം, കോന്നി സിഐ ആയിരിക്കെ അടിച്ച് ചെവിയുടെ ഡയഫ്രം പൊട്ടിച്ചെന്ന പരാതിയുമായി എസ്‍എഫ്ഐ പത്തനംതിട്ട മുൻ ജില്ലാ പ്രസിഡന്‍റ് ജയകൃഷ്ണൻ അടക്കം രംഗത്തെത്തിയിരുന്നു.
ഇതിനുപിന്നാലെ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നിന്നും ഇയാള്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. നിരവധി കേസുകളിൽ ഉള്‍പ്പെടുത്തിയെന്നും ക്രൂരമായി മര്‍ദിച്ചെന്നുമുള്ള പരാതിയുമായി പത്തനംതിട്ട സ്വദേശി വിജയൻ ആചാരിയും രംഗത്തെത്തിയിരുന്നു.