'സൂക്ഷിക്കണം'; സംസ്ഥാനത്ത് ഓൺലൈൻ ഗെയിമിങ്ങിന്റെ പേരിൽ പുതിയ തട്ടിപ്പ് | Online gaming scams
ഓൺലൈൻ ഗെയിമിങ്ങിന്റെ പേരിൽ വ്യാജ ലിങ്കിലൂടെ പുതിയ തട്ടിപ്പുമായി സംഘങ്ങൾ (Online gaming scams ). ഗെയിം കളിക്കാൻ വേണ്ടി വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യിപ്പിക്കുകയും തുടർന്ന് ഗെയിം സൈറ്റിൽ കയറാൻ ഒരു ലിങ്ക് അയച്ചുകൊടുക്കുകയും ചെയ്യുന്നു. ലിങ്കിൽ കയറുമ്പോൾ ഗിഫ്റ്റ് ബോക്‌സ് ലഭിക്കുകയും അതിൽനിന്നു ഗോൾഡൻ റിങ്, ഡയമണ്ട് നെക്ലേസ് തുടങ്ങിയവ ഓഫർ വിലയിൽ ലഭിച്ചു എന്ന സന്ദേശം കിട്ടുന്നു . തുടർന്ന് പണം കൊടുത്ത് ഗിഫ്റ്റ് വാങ്ങിക്കഴിയുമ്പോൾ നല്ലൊരു ലാഭത്തിൽ തന്നെ ആ സൈറ്റിൽ വിൽക്കാൻ തട്ടിപ്പുകാർ സഹായിക്കുന്നു.
കിട്ടിയ ലാഭ കണക്കുകൾ കാണിച്ചുകൊണ്ട് വലിയ വിലയുള്ള ഉൽപ്പന്നങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുന്നു. ലക്ഷങ്ങൾ വിലയുള്ള സാധനങ്ങൾ വാങ്ങാൻ പണം നല്കി കഴിയുമ്പോൾ വിൽക്കാൻ ആളെ കിട്ടാതെ ആകുന്നു. പണം തിരിച്ചു കിട്ടാതെ ആകുമ്പോൾ ആണ് പറ്റിക്കപ്പെട്ടു എന്നുള്ള കാര്യം തിരിച്ചറിയുന്നത്. പോയ പണം തിരിച്ചു ചോദിക്കുമ്പോൾ സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി ലക്ഷങ്ങൾ നൽകാൻ ആവശ്യപ്പെടുന്നു. ഇത്തരം തട്ടിപ്പുകളിൽ പെടാതിരിക്കാൻ ശ്രദ്ദിക്കുക. തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് അതിന് അവസരം നൽകാതെ വിവേകത്തോടെ പെരുമാറുന്നതാണ്.
ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.