കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയിലെ പുതിയ ബെഞ്ച് വിശദമായ വാദം കേൾക്കും. ജസ്റ്റിസ് അനിൽ നരേന്ദ്രൻ അധ്യക്ഷനായ ബെഞ്ച് ഹർജി ഫയലിൽ സ്വീകരിച്ച് എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു.( New bench of the High Court will hear detailed arguments on the petition seeking a CBI investigation against Veena Vijayan)
ഈ ഹർജിയിൽ വാദം കേൾക്കുന്നതിൽ നിന്ന് രണ്ട് ഡിവിഷൻ ബെഞ്ചുകൾ നേരത്തെ പിന്മാറിയിരുന്നു. ഇതിന് ശേഷമാണ് കേസ് ജസ്റ്റിസ് അനിൽ നരേന്ദ്രൻ അധ്യക്ഷനായ ബെഞ്ചിൻ്റെ പരിഗണനയ്ക്ക് വന്നത്.
മാധ്യമ പ്രവർത്തകൻ എം. ആർ. അജയനാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഇന്ററിം സെറ്റിൽമെൻ്റ് ബോർഡിലെ രേഖകളുടെ അടിസ്ഥാനത്തിൽ, വീണ വിജയൻ അടക്കമുള്ളവർക്കെതിരായ കേസ് സി.ബി.ഐ.ക്ക് വിട്ട് അന്വേഷണം നടത്തണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
സി.എം.ആർ.എൽ., എക്സാലോജിക്, ശശിധരൻ കർത്ത, സി.എം.ആർ.എൽ. ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരാണ് കേസിലെ മറ്റ് എതിർകക്ഷികൾ. മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.