
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ ഫൈനൽ വിധിനിർണയത്തിനെതിരായ പരാതികളിൽ തീരുമാനം ഇനിയും വൈകും. കൂടുതൽ ദൃശ്യങ്ങളും രേഖകളും പരിശോധിക്കാനുണ്ടെന്ന് എൻടിബിആർ ചെയർമാനായ കലക്ടർ വ്യക്തമാക്കി. അപ്പീൽ കമ്മിറ്റി പ്രാഥമിക ചർച്ചകൾ കഴിഞ്ഞു. ജൂറി ഓഫ് അപ്പീൽ കമ്മിറ്റി പരാതികൾ കേട്ടുവെന്നും കമ്മിറ്റി വീണ്ടും യോഗം ചേർന്ന് അന്തിമ തീരുമാനം എടുക്കുമെന്നും കലക്ടർ വ്യക്തമാക്കി. നെഹ്‌റു ട്രോഫി ജലോത്സവത്തിൽ ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ മത്സരത്തിലെ ഫലത്തെചൊല്ലിയാണ് പരാതി വന്നത്.
വള്ളംകളിയിൽ കാരിച്ചാൽ ചുണ്ടനാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഫോട്ടോഫിനിഷിൽ ആയിരുന്നു വീയപുരം ചുണ്ടനെ മറികടന്ന് കാരിച്ചാൽ ഈ വിജയം സ്വന്തമാക്കിയത്. എന്നാൽ വീയപുരമാണോ കാരിച്ചാലാണോ മുന്നിലെത്തിയതെന്ന സംശയം ഉയരുകയും ഫലനിർണയത്തിൽ അപാകതയുണ്ടെന്ന് ആരോപിച്ച് തർക്കം ഉണ്ടാവുകയുമായിരുന്നു.