തിരുവനന്തപുരം: അഴീക്കോടുള്ള ഹോട്ടലിൽ ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ പരിക്കേറ്റ മൂന്നാമത്തെയാളും മരണത്തിന് കീഴടങ്ങി. പാലോട് പ്ലാവറ സ്വദേശിനി രാജി ആണ് തിങ്കളാഴ്ച രാത്രി 12 മണിയോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇതോടെ ഈ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.(Nedumangad gas explosion, Death toll rises to three)
ഡിസംബർ 14-ന് രാവിലെ അഴീക്കോട് ജങ്ഷനിലെ ഹോട്ടലിലായിരുന്നു അപകടം. പ്രഭാതഭക്ഷണം തയ്യാറാക്കുന്നതിനായി ഗ്യാസ് അടുപ്പ് കത്തിക്കാൻ ശ്രമിച്ചപ്പോഴാണ് വൻ സ്ഫോടനമുണ്ടായത്. ഗ്യാസ് ലീക്കായതറിയാതെ അടുപ്പ് കത്തിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിൽ പൊള്ളലേറ്റ മൂന്നുപേരും കഴിഞ്ഞ ദിവസങ്ങളിലായി മരണത്തിന് കീഴടങ്ങുകയായിരുന്നു. നവാസ് ചായ കുടിക്കാനായി ഹോട്ടലിലെത്തിയതായിരുന്നു. ശനിയാഴ്ച രാത്രിയാണ് നവാസ് മരിച്ചത്. സിമി സന്തോഷ് ഹോട്ടൽ ജീവനക്കാരിയാണ്. സിമി ഞായറാഴ്ച പുലർച്ചെയാണ് മരണപ്പെട്ടത്.