തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ പോലീസ് കേസെടുത്തു (Nedumangad Hospital Infant Death). ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെടുത്തിയെന്നും സൂപ്രണ്ടിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നുമാണ് പരാതി.
ചികിത്സാപ്പിഴവ് ആരോപിച്ച് പ്രതിഷേധക്കാർ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് അതിക്രമിച്ചു കയറി. ആശുപത്രി സൂപ്രണ്ടിനെ ഉപദ്രവിക്കാനും തടഞ്ഞുവെക്കാനും ശ്രമിച്ചുവെന്ന് പരാതിയിൽ പറയുന്നു. നെടുമങ്ങാട് എസ്‌ഐ മുഹ്‌സിൻ മുഹമ്മദിനാണ് കേസിന്റെ അന്വേഷണച്ചുമതല.
പാലോട് സ്വദേശിനി നിരഞ്ജനയുടെയും ബിനിലിന്റെയും കുഞ്ഞാണ് സിസേറിയനിടെ മരിച്ചത്. മുൻപ് വിവാദങ്ങളിൽ ഉൾപ്പെട്ട ഡോക്ടർ ബിന്ദു സുന്ദറാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ ആശുപത്രിക്ക് മുന്നിൽ കനത്ത പ്രതിഷേധം സംഘടിപ്പിക്കുകയും ഡോക്ടറുടെ കാർ തടയുകയും ചെയ്തിരുന്നു.
ആരോഗ്യവകുപ്പ് ഡയറക്ടർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഡോക്ടർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. എന്നാൽ ഡോക്ടറെയും സൂപ്രണ്ടിനെയും പ്രതിഷേധക്കാർ വളഞ്ഞതോടെ പോലീസ് ഇടപെട്ടാണ് ഇവരെ മാറ്റിയത്. ഇതിന് പിന്നാലെയാണ് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് പോലീസ് കേസെടുത്തത്.



