തിരുവനന്തപുരം: ദേശീയ കടുവ കണക്കെടുപ്പിന്റെ ആദ്യഘട്ട നടപടികൾ ഇന്ന് അവസാനിക്കും. സംസ്ഥാനത്തെ 37 വനം ഡിവിഷനുകളിലായിരുന്നു കടുവകളുടെ എണ്ണമെടുപ്പിനായുള്ള സർവേ നടന്നത്. വന്യമൃഗങ്ങളുടെ സാന്നിധ്യം നിറഞ്ഞ ഉൾക്കാടുകളിലൂടെ നടന്നാണ് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചത്. ഡിസംബർ ഒന്നിന് ആരംഭിച്ച് ഏപ്രിൽ ഒന്നിന് അവസാനിക്കുന്ന കടുവകളുടെ എണ്ണമെടുപ്പിൽ ആദ്യഘട്ടമാണ് ഇന്ന് പൂർത്തിയാവുന്നത്.(National tiger census, First phase to be completed today)
സർവേയുടെ ആദ്യ ദിനങ്ങളിൽ കടുവയുടെ കാഷ്ഠം, കാൽപ്പാട്, ടെറിട്ടറി അടയാളപ്പെടുത്തിയ മരത്തിലെ മാന്തൽ എന്നിവയായിരുന്നു പ്രധാനമായും നിരീക്ഷിച്ചത്. കടുവയുടെ ഇരകളുടെ സാന്നിധ്യവും ഉദ്യോഗസ്ഥർ ശ്രദ്ധിച്ചു. 37 വനം ഡിവിഷനുകളെ 673 ബ്ലോക്കുകളായി തിരിച്ചാണ് സർവേ ആരംഭിച്ചത്. ഉൾക്കാട്ടിലെ എണ്ണമെടുപ്പ് നടപടികൾ സാഹസികമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പ്രതികരിച്ചു.
ഇതുവരെ ലഭിച്ച വിവരങ്ങളെല്ലാം പ്രത്യേകം തയ്യാറാക്കിയ ആപ്ലിക്കേഷനിൽ രേഖപ്പെടുത്തിക്കഴിഞ്ഞു. ശേഖരിച്ച വിവരങ്ങളുടെ വിശകലനം രണ്ടാം ഘട്ടത്തിൽ വൈകാതെ തുടങ്ങും. മൂന്നാം ഘട്ടംത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് ക്യാമറ ട്രാപ്പിംഗ് ആണ്. ഓരോ കടുവകളെയും വ്യക്തിഗതമായി തിരിച്ചറിയാനും അവയുടെ പ്രായം കണക്കാക്കാനും ഇത് സഹായിക്കും.
പ്രായം ചെന്ന എത്ര കടുവകളുണ്ട്, അവ കാടിറങ്ങാനുള്ള സാധ്യത എത്രമാത്രമാണ് തുടങ്ങിയ നിർണായക വിവരങ്ങൾ ക്രോഡീകരിക്കാനും മുൻകരുതൽ എടുക്കാനും സെൻസസ് ഫലം സഹായകമാകും.