തിരുവനന്തപുരം: കേന്ദ്ര സർക്കാറിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. ബുധനാഴ്ച അർധരാത്രി മുതൽ വ്യാഴാഴ്ച അർധരാത്രി വരെയാണ് സമരം. കേരളത്തിൽ ഭരണ-പ്രതിപക്ഷ അനുകൂല സംഘടനകൾ ഒരുപോലെ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളതിനാൽ സംസ്ഥാനത്തെ ജനജീവിതം പൂർണ്ണമായും സ്തംഭിക്കാനാണ് സാധ്യത.(National strike begins, Government declares Dies Non)
പണിമുടക്കിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ രാജ്ഘട്ടിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ഉച്ചയ്ക്ക് ജന്തർ മന്തറിൽ പ്രതിഷേധവും നടക്കും. ഇത്തവണ പണിമുടക്കിൽ സിഐടിയുവും ഐഎൻടിയുസിയും വെവ്വേറെയായാണ് അണിനിരക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ സംയുക്ത സമരം വേണ്ടെന്ന കെപിസിസി നിർദ്ദേശത്തെത്തുടർന്നാണ് ഐഎൻടിയുസി ഒറ്റയ്ക്ക് പണിമുടക്കാൻ തീരുമാനിച്ചത്. സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലും കെപിഎസ്ടിഎയും സമരത്തിൽ നിന്ന് വിട്ടുനിൽക്കുമ്പോൾ എൻജിഒ അസോസിയേഷൻ പണിമുടക്കിൽ പങ്കുചേരും.
ഗതാഗത രംഗത്തും ബാങ്കിംഗ് മേഖലയിലും പണിമുടക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കും. ഓട്ടോ, ടാക്സി, ബസ്, ലോറി തൊഴിലാളികൾക്ക് പുറമെ റെയിൽവേ, വിമാനത്താവള തൊഴിലാളികളും സമരത്തിൽ പങ്കുചേരുന്നുണ്ട്. തുറമുഖം, വൈദ്യുതി, ടെലികോം, ഐടി, ബാങ്കിംഗ്, ഇൻഷുറൻസ്, ഓൺലൈൻ വ്യാപാരം, തൊഴിലുറപ്പ് മേഖലകളിലെ ജീവനക്കാരും പ്രതിഷേധത്തിൽ അണിനിരക്കും. പാൽ, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകൾ എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് പത്ത് കേന്ദ്ര സംഘടനകൾ സമരരംഗത്തുള്ളത്. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക. ഇൻഷുറൻസ് മേഖലയിലെ 100% വിദേശ നിക്ഷേപം (FDI) ഒഴിവാക്കുക. കേരളത്തിലെ നെൽകർഷകർക്കുള്ള അധിക ബോണസ് നിർത്തലാക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കുക. ജോലിസ്ഥിരത ഉറപ്പാക്കുക. ‘ശ്രം ശക്തി നിതി’ ബിൽ പിൻവലിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ് നോൺ പ്രഖ്യാപിച്ചു. പണിമുടക്ക് ദിവസം ജോലിക്ക് ഹാജരാകാത്ത സർക്കാർ ജീവനക്കാർക്ക് അന്ന് ശമ്പളം ലഭിക്കില്ലെന്ന് അധികൃതർ അറിയിച്ചു. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പണിമുടക്കിനോടനുബന്ധിച്ച് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.



